ഇടുക്കിയിലെ വിവിധ പദ്ധതികൾക്കുള്ള സർക്കാർ ഭൂമി കൈമാറ്റ നടപടികള്‍ വേഗത്തിലാക്കാൻ തീരുമാനം. റവന്യു മന്ത്രി കെ രാജൻ, ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അക്കാമ്മ ചെറിയാൻ സ്മാരക സാംസ്കാരിക സമുച്ചയം, മൾട്ടിപ്ലെക്സ് തിയേറ്റർ കോംപ്ലക്സ്, കെഎസ്ആർടിസിക്ക് ഓപ്പറേറ്റിങ് സെന്റർ, മിനി ഫുഡ് പാർക്ക് എന്നിവയ്ക്കുള്ള ഭൂമി കൈമാറ്റമാണ് യോഗം ചർച്ച ചെയ്തത്.
ഇടുക്കി ആർച്ച് ഡാമിനോട് ചേർന്നാണ് സാംസ്കാരിക സമുച്ചയത്തിനായി നാല് ഏക്കർ ഭൂമി നല്‍കുന്നത്.
നേരത്തേ, പീരുമേട് വില്ലേജിൽ 4.31 ഏക്കർ ഭൂമിയുടെ ഉപയോഗനുമതി സാംസ്കാരിക വകുപ്പിന് നൽകിയിരുന്നു. എന്നാൽ സമുച്ചയം നിർമ്മിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെ ഉത്തരവ് റദ്ദാക്കി. പകരമാണ് ആർച്ച് ഡാമിനോട് ചേർന്ന് ഭൂമി നൽകുന്നത്. ഫയല്‍ മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് റവന്യുമന്ത്രി യോഗത്തിൽ പറഞ്ഞു. മൾട്ടിപ്ലെക്സ് തിയേറ്റർ കോംപ്ലക്സിനുള്ള ഭൂമിയും ആർച്ച് ഡാമിനോട് ചേർന്നാണ് അനുവദിക്കുന്നത്.
ചെറുതോണിയിൽ കെഎസ്ആർടിസിക്ക് ഭൂമി അനുവദിക്കുന്നതിന് സർക്കാരിന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പരിഗണിക്കും.
ചെറുതോണിയിൽ വ്യവസായ വകുപ്പിന് മിനി ഫുഡ് പാർക്ക് നിർമ്മിക്കാൻ 3.84 ഏക്കർ ഭൂമി വേണമെന്ന ആവശ്യം പരിഗണനയിലാണ്. നിർവഹണ ഏജൻസിയായ കിൻഫ്രയ്ക്ക് ഭൂമി പാട്ടത്തിന് നൽകും. ഇതു സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാജൻ യോഗത്തെ അറിയിച്ചു. ഇടുക്കി ജില്ലാ കളക്ടർ വിഘ്നേശ്വരി ഓൺലൈനായും ലാൻഡ് റവന്യൂ കമ്മിഷണറേറ്റ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.