11 February 2026, Wednesday

Related news

February 11, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ലാറ്ററല്‍ നിയമനം: പിന്തിരിഞ്ഞ് കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
August 20, 2024 11:24 pm

പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍. ലാറ്ററൽ എൻട്രിയിലൂടെ തസ്തിക നികത്താനുള്ള നീക്കം റദ്ദാക്കി. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) പ്രസിദ്ധീകരിച്ച പരസ്യം പിന്‍വലിക്കണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കത്ത് നല്‍കി. ഉന്നത സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള 45 തസ്തികകൾ ലാറ്ററൽ എൻട്രി രീതിയിലൂടെ കരാര്‍ വ്യവസ്ഥയില്‍ നികത്താനായിരുന്നു നീക്കം. സംവരണം അട്ടിമറിക്കുന്നതിനും ഉന്നത തസ്തികകളിലേക്ക് ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതിനും വേണ്ടിയാണിതെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്‍ഡിഎ സഖ്യകക്ഷികളായ ലോക് ജനശക്തി പാര്‍ട്ടിയും ജെഡിയുവും മോഡി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

പാർശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള അർഹരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സേവനങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണം. സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഭരണഘടനാപരമായ ഉത്തരവ് ഉയർത്തിപ്പിടിക്കേണ്ടത് പ്രധാനമാണെന്നുമാണ് യുപിഎസ്‌സി ചെയർപേഴ്‌സണ് അയച്ച കത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറയുന്നത്. ഈ തസ്തികകൾ സ്പെഷ്യലൈസ്ഡ് ആയി കണക്കാക്കുകയും സിംഗിൾ കേഡർ തസ്തികകളായി നിയുക്തമാക്കുകയും ചെയ്തതിനാൽ, നിയമനങ്ങളിൽ സംവരണത്തിന് വ്യവസ്ഥയില്ല. ഈ കാര്യം അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും കത്തിലുണ്ട്. 

24 കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് ഈ മാസം 17 ന് ലാറ്ററൽ എൻട്രിയിലൂടെ അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നേരത്തെ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഓള്‍ ഇന്ത്യ സര്‍വീസസ്/ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് എന്നിവയില്‍ നിന്നുള്ള ബ്യൂറോക്രാറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2018 മുതല്‍ 63 നിയമനങ്ങൾ ലാറ്ററൽ എൻട്രി വഴി നടത്തിയതിൽ 35 എണ്ണം സ്വകാര്യ മേഖലയിൽ നിന്നായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 57 കരാര്‍ ഉദ്യോഗസ്ഥർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാനം വഹിക്കുന്നുണ്ട്. ഇത്തരം നിയമനങ്ങളില്‍ സ്വജനപക്ഷപാതമടക്കം നേരത്തെ ആരോപിക്കപ്പെട്ടിരുന്നു.

ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്‌സ് ആന്റ് ഐടി, സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐടി, കോര്‍പറേറ്റ് അഫയേഴ്‌സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കായിരുന്നു 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരെ നിയമിക്കാന്‍ ഉദേശിച്ചിരുന്നത്. ലാറ്ററല്‍ എന്‍ട്രി രീതിയില്‍ ഏറ്റവും വലിയ റിക്രൂട്ട്മെന്റിനായിരുന്നു ഇത്തവണ മോഡി സര്‍ക്കാരിന്റെ നീക്കം. സംവരണം പാലിച്ചിരുന്നെങ്കില്‍ 45ല്‍ 22 തസ്തികകളെങ്കിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.