29 December 2025, Monday

നായകളെ വളര്‍ത്താൻ ലൈസൻസ് നിര്‍ബന്ധം

Janayugom Webdesk
തിരുവനന്തപുരം
December 28, 2025 12:03 pm

നായകളെ വളർത്താൻ ലൈസൻസ് നിര്‍ബന്ധമാക്കാൻ തീരുമാനിച്ച് സംസ്ഥാന ജന്തുക്ഷേമ ബോർഡ്. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടായുന്നതിനാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഒരു വീട്ടിൽ ലൈസൻസോടെ രണ്ടുനായകളെ വളർത്താം. ഈ വ്യവസ്ഥകൾ കർശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങൾ ഭേദഗതിചെയ്യാൻ തദ്ദേശഭരണ വകുപ്പിനോട് ശുപാർശചെയ്യാൻ ബോർഡ് തീരുമാനിച്ചു. നിലവിൽ നായകളെ വളർത്താൻ ലൈസൻസ് വേണം. വാക്സിനേഷൻ നടത്തി തദ്ദേശസ്ഥാപനത്തെ വിവരമറിയിച്ച് ലൈസൻസ് വാങ്ങണമെന്നാണ് നിയമം.

എന്നാൽ, ഇതു കർശനമായി പാലിക്കപ്പെടുന്നില്ല. അതിനാലാണ് നിയമം ഭേദഗതിചെയ്യുന്നത്. നായകൾക്ക് കൃത്യമായ വാക്‌സിനേഷൻ, വന്ധ്യംകരണം എന്നിവ നിയമം അനുശാസിക്കുംവിധം അതത് കാലയളവുകളിൽ ചെയ്യണം. കുത്തിവെപ്പെടുത്ത നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. ഇവയെമാത്രമേ ലൈസൻസോടെ വളർത്താനാകൂ.

രണ്ടിൽക്കൂടുതൽ നായകളെ വളർത്തണമെങ്കിൽ ബ്രീഡേഴ്‌സ് ലൈസൻസ് എടുക്കണം. നായകളുടെ പ്രജനനത്തിനുശേഷം അവയെ കൃത്യസമയത്ത് വിൽക്കാൻ കഴിയാതെവരുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൈക്രോചിപ്പ് ഘടിപ്പിച്ചാൽ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നവരെ എളുപ്പം കണ്ടെത്താനാകും. നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡേറ്റാബേസുമായി ബന്ധിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.