5 March 2026, Thursday

Related news

March 4, 2026
February 26, 2026
February 25, 2026
February 25, 2026
February 16, 2026
January 15, 2026
January 8, 2026
December 31, 2025
December 19, 2025
December 19, 2025

മദ്യ നയക്കേസ്: ഇഡി കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു

Janayugom Webdesk
ന്യൂഡൽഹി
July 9, 2024 11:36 pm

ഡല്‍ഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതി പ്രൊഡക്ഷൻ വാറണ്ട് നൽകി. 12ന് അരവിന്ദ് കെജരിവാളിനെ വിചാരണ കോടതിയിൽ ഹാജരാക്കണം. കെജ്‌രിവാളിനെ നിലവില്‍ ഇഡി, സിബിഐ കേസുകളില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 12 വരെയാണ് കസ്റ്റഡി കാലാവധി. 

മേയ് 17ന് ഇഡി സമർപ്പിച്ച എട്ടാം അനുബന്ധ കുറ്റപത്രത്തിലാണ് അരവിന്ദ് കെജ്‌രിവാളിനെയും എഎപിയെയും പ്രതിയാക്കിയത്. മറ്റൊരു പ്രതിയായ വിനോദ് ചൗഹാനെതിരെയും പ്രത്യേക പിഎംഎല്‍എ കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. അനുബന്ധ കുറ്റപത്രത്തിൽ പേരുള്ള മറ്റൊരു പ്രതിയായ ആശിഷ് മാത്തൂരിനെതിരെ സമന്‍സും പുറപ്പെടുവിച്ചു. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മതിയായ വിവരങ്ങൾ രേഖകളിൽ ഉണ്ടെന്നായിരുന്നു കുറ്റപത്രങ്ങൾ പരിഗണിച്ച പ്രത്യേക ജഡ്‌ജി കാവേരി ബവേജയുടെ നിരീക്ഷണം. 

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ കേസിൽ ഈ മാസം മൂന്നിന് അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. സിബിഐയുടെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇഡി കേസിൽ ജാമ്യത്തിനായി മറ്റൊരു കേസ് വിചാരണക്കോടതിയിൽ നിലവിലുണ്ട്. സിബിഐ കേസിൽ അടുത്ത വാദം കേൾക്കൽ ജൂലൈ 17നാണ്.
അഴിമതിയില്‍ കെജ്‌രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇഡിയുടെ ആരോപണം. കെജ്‌രിവാളിന് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്നതിന് മതിയായ തെളിവുകൾ രേഖകളിലുണ്ടെന്നും ഇഡി ആരോപിക്കുന്നു. ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് 25.5 കോടി രൂപ കൈമാറ്റം ചെയ്ത മറ്റൊരു പ്രതി ചൗഹാന് കെജ്‌രിവാളുമായി അടുത്ത ബന്ധമുണ്ടെന്നും ഇഡി ആരോപിക്കുന്നു.

Eng­lish Sum­ma­ry: Liquor pol­i­cy case: Tri­al court accepts ED chargesheet

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.