
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപന തലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്.
ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടത്തുന്നത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ്. വോട്ടെടുപ്പിന് വേണ്ട സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന് ശേഷം അവ സൂക്ഷിക്കുന്നതിന്റെയും മേൽനോട്ടം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ്. കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി സജ്ജമാക്കേണ്ട ചുമതല അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്കും മുൻസിപ്പൽ സെക്രട്ടറിയ്ക്കുമാണ്. കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങളും തുടർനടപടികൾക്കുള്ള വിശദമായ മാർഗരേഖയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങളിലേയും വിതരണ കേന്ദ്രത്തിലേയും പാഴ്‌വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഹരിതച്ചട്ടം കർശനമായി പാലിക്കണമെന്നും കമ്മിഷൻ നിർദ്ദേശം നൽകി. സ്ട്രോങ് റൂം, കാൻഡിഡേറ്റ് സെറ്റിങ് കേന്ദ്രം (ഇവിഎം കമ്മിഷനിങ്), ഇ ഡ്രോപ്പ്, ട്രെൻഡ് സോഫ്റ്റ്‌വേർ വിന്യാസം, ഡാറ്റാ എൻട്രി കേന്ദ്രം, കൺട്രോൾ റൂം എന്നിവ ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍
തിരുവനന്തപുരം 16
കൊല്ലം 16
പത്തനംതിട്ട 12
ആലപ്പുഴ 18
കോട്ടയം 17
ഇടുക്കി 10
എറണാകുളം 28
തൃശൂർ 24
പാലക്കാട് 20
മലപ്പുറം 27
കോഴിക്കോട് 20
വയനാട് 7
കണ്ണൂർ 20
കാസർകോട് 9
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.