
കാട് ഇറങ്ങി എത്തുന്ന കാട്ടാന കൂട്ടം മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാഴ്ചയാണ് കോന്നി ഗ്രാമ പഞ്ചായത്തിലെ അതുമ്പുംകുളം, ഞള്ളൂർ പ്രദേശങ്ങളിൽ കാണുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനകൂട്ടം ജിനേഷ് ഭവൻ കമലന്റെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചത്. വീടിന് സമീപം 50 മീറ്റർ അകലത്തിൽ ആണ് കാട്ടാന കൂട്ടം എത്തിയത്. അടുത്തകാലത്തായി 4 തവണയാണ് കാട്ടാന ഇറങ്ങിയത്. രാത്രിയിൽ വീട്ടുകാർ ഉറങ്ങിപോയാൽ ആനകൂട്ടം വീട് തകർക്കുമെന്ന അവസ്ഥ. പലരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. ഉത്തരകുമരംപേരൂർ ഫോറെസ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ആവോലിക്കുഴി, വരിക്കാഞ്ഞിലി,ഞള്ളൂർ മേഖലയിൽ കാട്ടാനശല്യം വർധിച്ചിരിക്കുകയാണ്. അടുത്തകാലത്തായാണ് കാട്ടാനകൾ ഈ ഭാഗത്ത് നാശം വിതക്കുവാൻ തുടങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു.
അതുമ്പുംകുളം ആയുർവേദ ആശുപത്രിക്ക് സമീപവും പ്രൈമറി ഹെൽത്ത് സെന്ററിന്റെ സമീപവും കഴിഞ്ഞ ദിവസം കാട്ടാനകൾ എത്തി. വനപാലകർ എത്തി പടക്കം പൊട്ടിച്ച് ഓടിച്ചു കാടുകയറ്റി വിട്ടാലും മണിക്കൂറുകൾക്ക് അകം ആനകൾ തിരികെ ജനവാസമേഖലയിൽ എത്തും. ചെങ്ങറ സമര ഭൂമിയിൽ കഴിയുന്ന ആളുകളും കാട്ടാന ആക്രമണം ഭയന്നാണ് രാത്രി തള്ളി നീക്കുന്നത്. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽ പെട്ട വന മേഖലയും ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടവും ഈ ജനവാസ മേഖലക്ക് സമീപമാണ്. ഇവിടുത്തെ വന മേഖലയിൽ നിന്ന് വാപ്പില തോട് കടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത്. വർഷങ്ങൾക്ക് മുൻപ് ഇവിടുത്തെ വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ സ്ഥാപിച്ചു എങ്കിലും ഇവയൊന്നും പ്രവർത്തന ക്ഷമമല്ല. കാട് കയറി നശിച്ച സൗരോർജ വേലികളും വന്യ ജീവി ശല്യം രൂക്ഷമാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപാണ് മുൻ ഗ്രാമ പഞ്ചായത്ത് അംഗം ബിജി മാടമ്പിലിന്റെ വീടിന് സമീപവും ഇതിന് ശേഷം ഫോറെസ്റ്റേഷന് സമീപമുള്ള വീടിന് അടുത്തും കാട്ടാന എത്തി കൃഷി നശിപ്പിച്ചത്. കാട്ടാനകൾ പ്രധാന റോഡായ കോന്നി തണ്ണിത്തോട് റോഡിലേക്ക് കടന്നുകയറിയാൽ ജന ജീവിതം കൂടുതൽ ദുസഹമാകുമെന്ന് ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.