
പ്രണയം തകർന്നതിന് പത്താം ക്ലാസുകാരിക്കെതിരെ ക്വട്ടേഷൻ നൽകി പ്ലസ് വൺ വിദ്യാർത്ഥി. പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് അനാവശ്യം പറയാനായിരുന്നു ക്വട്ടേഷൻ. സംഭവത്തിൽ രണ്ടു യുവാക്കളെ തിരുവനന്തപുരം വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസുകാരിയെ ഫോണിൽ വിളിച്ച് നിരന്തരമായി ശല്യം ചെയ്ത കുന്നത്തുകാൽ മൂവേര സ്വദേശി സച്ചു എന്ന് വിളിക്കുന്ന സജിൻ (30), നാറാണി കോട്ടുക്കോണം സ്വദേശി അനന്തു (20) എന്നിവരാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. ക്വട്ടേഷൻ നൽകിയ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പത്താം ക്ലാസുകാരിയായ പെൺകുട്ടിയും പ്ലസ് വൺ വിദ്യാർത്ഥിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം തകർന്നതോടെ വൈരാഗ്യം തീർക്കാൻ സുഹൃത്തായ അനന്തുവിന് പെൺകുട്ടിയുടെ ഫോൺ നമ്പർ കൈമാറുകയായിരുന്നു. അനന്തുവാണ് പെണ്‍കുട്ടിയുടെ നമ്പര്‍ സുഹൃത്തായ സജിന് കൈമാറുന്നത്. തുടർന്ന് ഇരുവരും നിരന്തരം പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് അനാവശ്യങ്ങൾ പറഞ്ഞു തുടങ്ങുകയായിരുന്നു. സഹികെട്ട പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടർന്ന് വെള്ളറട പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ സുഹൃത്താണ് തനിക്ക് ഫോൺ നമ്പർ തന്നതെന്നും പെൺകുട്ടിയെ വിളിച്ച് ശല്യം ചെയ്താൽ ഒരു ദിവസം മുഴുവൻ കുടിക്കാനുള്ള മദ്യവും ഭക്ഷണവും അനന്തുവിന് വാഗ്ദാനം ചെയ്തിരുന്നതായും പൊലീസിനോട് പറഞ്ഞു. വെള്ളറട പൊലീസ് അറസ്റ്റ് ചെയ്ത സജിനെയും അനന്തുവിനെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.