13 February 2026, Friday

Related news

February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026

ആൽവിന് അന്ത്യചുംമ്പനം അർപ്പിച്ച് ഉറ്റവർ; മാറോടണച്ച് ജേഴ്സിയും സ്റ്റെതസ്കോപ്പും

Janayugom Webdesk
എടത്വാ
December 9, 2024 7:37 pm

എടത്വാ കളർകോഡ് വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിക്കേ മരിച്ച എടത്വാ പള്ളിച്ചിറ കൊച്ചുമോൻ ജോർജിന്റെ മകൻ ആൽവിൻ ജോർജ്ജിന്റെ (19) സംസ്കാരം എടത്വാ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ നടന്നു. ഞായറാഴ്ച ഉച്ചയോടെ മൃതദ്ദേഹം വീട്ടിൽ എത്തിച്ചപ്പോള്‍ മുതൽ വൻജനാവലിയാണ് തടിച്ചു കൂടിയത്. ഇന്നലെ രാവിലെ നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം ബന്ധുക്കൾ, സഹപാഠികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ അകമ്പടിയിൽ വിലാപയാത്രയായി മൃതദ്ദേഹം എടത്വാ പള്ളിയിൽ എത്തിച്ചു. പള്ളിയിൽ എത്തിക്കുന്നതിന് മുൻപ് മൃതദേഹം ആൽവിൻ പഠിച്ച എടത്വാ സെന്റ്അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു ദർശനത്തിന് വെച്ചു. നിരവധി ആളുകൾ അന്ത്യോപചാരമർപ്പിച്ചു. 

പള്ളിയിലെ ശിശ്രൂഷയ്ക്ക് ശേഷം മൃതദേഹത്തിൽ ഉറ്റവരും ഉടയവരും സഹപാഠികളും നാട്ടുകാരും അന്ത്യചുംബനം അർപ്പിച്ചപ്പോൾ ഒരുനാട് ഒന്നടങ്കം തേങ്ങി. പൊന്നോമനയുടെ മൃതദേഹത്തിന് മുന്നിൽ ചലനമറ്റ് നിന്ന മാതാവിനേയും പിതാവിനേയും ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും അലമുറയിട്ട് നിലവിളിച്ചു. പഠനത്തിനൊപ്പം കായിക വിനോദങ്ങളിലും തിളങ്ങിയിരുന്ന ആൽവിന് ഫുട്ബോൾ എന്നും ഹരമായിരുന്നു. സ്കൂൾതലം മുതൽ ഫുട്ബോളിനെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന ആൽവിൻ ഗവ ടിഡി മെഡിക്കൽ കോളേജ് ഫുട്ബോൾ ടീമിലും അംഗമായി. കോളേജ് അങ്കണത്തിലെ ഫുട്ബോൾ കോർട്ടിനെക്കുറിച്ച് മാതാവിനോട് വാതോരാതെ സംസാരിച്ചിരുന്ന ആൽവിന്റെമൃതദേഹത്തിൽ കോളേജ് ടീമിന്റെ ചുവന്ന ജേഴ്സിയും സ്റ്റെതസ്കോപ്പും ധരിപ്പിച്ചാണ് ഉറ്റവരും സുഹൃത്തുകളും അന്ത്യയാത്ര നൽകിയത്. 

ആലപ്പുഴ ടിഡി മെഡിക്കൽ കോളേജിലെ ആദ്യവർഷ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കഴിഞ്ഞ ദിവസം ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരി മുക്കിനു സമീപത്തു വെച്ച് ബസുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആൽവിനെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഈ അപകടത്തിൽ ആൽവിനെ കൂടാതെ അഞ്ച് വിദ്യാർഥികൾ മരിക്കുകയും മറ്റ് അഞ്ച് വിദ്യാർഥികൾക്ക് ഗുരുതരമായ പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.