
ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടത്താന്‍ മാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങള്‍ എല്ലാ മതക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഡിണ്ടിക്കല്‍ ജില്ലയിലെ ഗ്രാമനാഥം മൈതാനത്ത് അന്നദാനച്ചടങ്ങ് നടത്താന്‍ അനുമതി നല്‍കിയത്.ക്രമസമാധാനപ്രശ്നങ്ങളില്ലാതെ ചടങ്ങുകൾ പൂർത്തിയാക്കാൻ പോലീസിനു നിർദേശം നൽകി. ഹിന്ദുക്കൾക്ക് ചടങ്ങുകൾ നടത്താൻ തഹസിൽദാർ അനുമതി നിഷേധിച്ചതിനെതിരേ രാജാമണി എന്നയാളാണ് കോടതിയെ സമീപിച്ചത്.
പൊതുമൈതാനം ഒന്നുകിൽ എല്ലാവർക്കും നൽകണം. അല്ലെങ്കിൽ ആർക്കും നൽകരുത്. മതപരമായ കാരണങ്ങളാൽ ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാലംഘനമാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥന്റെ ബെഞ്ച് നിരീക്ഷിച്ചു. മൈതാനം 100 വർഷത്തിലേറെയായി ഈസ്റ്റർ ആഘോഷത്തിന് നാടകങ്ങൾക്കും സംഗമത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. അതിനാൽ വിട്ടുകൊടുക്കാനാവില്ലെന്നും മറ്റു ജാതിക്കാർ ചടങ്ങുകൾ നടത്തിയാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു ക്രൈസ്തവസമൂഹം വാദിച്ചത്. എന്നാൽ, കോടതി ഈ നിലപാടിനോടു വിയോജിച്ചു.
മൗലികാവകാശങ്ങൾ അടിച്ചമർത്താൻ എളുപ്പവഴി എന്ന നിലയിൽ ഇത്തരം കാര്യങ്ങളെ കാണരുത്. ആഘോഷങ്ങൾ ഏതു മതക്കാരുടേതായാലും അതിനെ ബഹുമാനിക്കണം. അത്തരം ഇടപെടലുകൾ മതങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കും. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ സമൂഹത്തിൽ സമാധാനം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.