
മഹാരാഷ്ട്രയിൽ പ്രളയദുരിതം അനുഭവിച്ച കർഷകരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത 106 കോടി രൂപയിൽ, ദുരിതബാധിതരായ കർഷകർക്ക് വിതരണം ചെയ്തത് കേവലം 75,000 രൂപ മാത്രം. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് ആരെയും അമ്പരിപ്പിക്കുന്ന വിധത്തിലുള്ള ക്രമക്കേട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലൂടെയാണ് ഞെട്ടിക്കുന്ന അഴിമതി വെളിപ്പെട്ടിരിക്കുന്നത്. 2025 ഒക്ടോബറിൽ സംസ്ഥാനത്ത് അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊതുജനങ്ങളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും സിഎംആർഎഫിലേക്ക് സംഭാവനകൾ സ്വീകരിച്ചത്. വിവരാവകാശ പ്രവർത്തകനായ വൈഭവ് കൊക്കാട്ട് സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ബിജെപി സർക്കാരിന്റെ ‘കർഷക സ്നേഹം’ മറനീക്കി പുറത്തുവന്നത്. 2025 ഒക്ടോബറിൽ ദുരിതാശ്വാസ നിധിക്ക് ലഭിച്ച ആകെ തുകയും, അതിൽ എത്ര തുക യഥാർഥത്തിൽ പ്രളയബാധിതരായ കർഷകർക്ക് വിതരണം ചെയ്തു എന്നുമായിരുന്നു വൈഭവ് കൊക്കാട്ട് തേടിയ വിവരങ്ങൾ.
വെള്ളപ്പൊക്ക ബാധിത കർഷകരെ സഹായിക്കുന്നതിനായി 2025 ഒക്ടോബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 106 കോടി രൂപ സംഭാവന ലഭിച്ചതായി സ്ഥിരീകരിക്കുന്നു. എന്നാൽ, കർഷകർക്ക് ദുരിതാശ്വാസമായി വിതരണം ചെയ്തത് 75,000 രൂപ മാത്രമാണ് എന്നും മറുപടിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവ്/നിര്‍ദേശം അനുസരിച്ചാണ് തുക വിതരണം ചെയ്തതെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം സംഭാവന നൽകിയിരുന്നു. എംഎൽഎമാർ ഒരു മാസത്തെ ശമ്പളമാണ് സംഭാവനയായി നൽകിയത്. പഞ്ചസാര ഫാക്ടറി ഉടമകകളോട് ഒരു ടൺ കരിമ്പിന് 10 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ ഔദ്യോഗിക സർക്കുലർ വഴി നിർദേശം നൽകിയിരുന്നു ആർടിഐ.
വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിലുള്ള പൊതുജന വിശ്വാസത്തിന്മേല്‍ കനത്ത പ്രഹരമാണ് ഏല്പിച്ചിരിക്കുന്നതെന്ന് വൈഭവ് കൊക്കാട്ട് ചൂണ്ടിക്കാട്ടി. ആത്മാർത്ഥതയോടെ സംഭാവന നൽകിയ പൗരന്മാർക്ക് സര്‍ക്കാര്‍ അടിയന്തരമായി സുതാര്യമായ വിശദീകരണം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 106 കോടി രൂപയിൽ ബാക്കി വന്ന പണം എവിടേക്കാണ് പോയതെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവസേന (ഉദ്ധവ് താക്കറെ പക്ഷം), എൻസിപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും സന്നദ്ധ സംഘടനകളും വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി, പ്രളയ ദുരിതത്തിൽ ഇപ്പോഴും കഷ്ടതയനുഭവിക്കുന്ന കർഷകരെ ഫഡ്‌നാവിസ് സർക്കാർ വഞ്ചിച്ചതായി പ്രതിപക്ഷം ആരോപിച്ചു. കർഷകരെ സഹായിക്കാനായി പിരിച്ചെടുത്ത പണം തിരിമറി നടത്തുകയോ മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കുകയോ ചെയ്തതിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.