13 February 2026, Friday

Related news

February 12, 2026
February 12, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 8, 2026

പിടിമുറുക്കി മഹാരാഷ്ട്ര; രഞ്ജി ട്രോഫിയിൽ കേരളം ലീഡ് വഴങ്ങി 219ന് പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
October 17, 2025 9:47 pm

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് 20 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 219 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ മഹാരാഷ്ട്ര മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസെന്ന നിലയിലാണ്. മൂന്ന് വിക്കറ്റിന് 35 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് സച്ചിൻ ബേബിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഏഴ് റൺസെടുത്ത സച്ചിൻ ബേബി രാമകൃഷ്ണ ഘോഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ച് പുറത്താവുകയായിരുന്നു. തുടർന്ന് ഒത്തു ചേർന്ന സഞ്ജു സാംസണും മൊഹമ്മദ് അസറുദ്ദീനും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ട് നീക്കി. അഞ്ചാം വിക്കറ്റിൽ 57 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അർധസെഞ്ചുറി പൂർത്തിയാക്കിയ സഞ്ജു മികച്ച രീതിയിൽ ബാറ്റിങ് തുടരുമ്പോഴാണ് വിക്കി ഓസ്വാളിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ച് പുറത്തായത്. 63 പന്തുകളിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 54 റൺസാണ് സഞ്ജു നേടിയത്.

തൊട്ടുപിറകെ മൊഹമ്മദ് അസറുദ്ദീനെയും വിക്കി ഓസ്വാൾ തന്നെ മടക്കി. 36 റൺസാണ് അസറുദ്ദീൻ നേടിയത്. എന്നാൽ സൽമാൻ നിസാറും അങ്കിത് ശർമ്മയും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 17 റൺസെടുത്ത അങ്കിത് ശർമ്മയെ പുറത്താക്കി ജലജ് സക്സേന കളി മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കി. ചെറുത്തു നിന്ന ഏദൻ ആപ്പിൾ ടോമിനെ മികച്ചൊരു ബൗൺസറിലൂടെ മുകേഷ് ചൌധരിയും പുറത്താക്കി. അടുത്ത ഓവറിൽ നിധീഷും മടങ്ങിയതോടെ ഒമ്പത് വിക്കറ്റിന് 208 റൺസെന്ന നിലയിലായിരുന്നു കേരളം.

മറുവശത്ത് ഉറച്ച് നിന്ന സൽമാൻ നിസാർ പ്രതീക്ഷ നല്‍കിയെങ്കിലും മുകേഷ് ചൗധരിയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു. 93 പന്തുകളിൽ മൂന്ന് ഫോറടക്കം 49 റൺസാണ് സൽമാൻ നേടിയത്. മഹാരാഷ്ട്രയ്ക്ക് ജലജ സക്സേന മൂന്നും മുകേഷ് ചൗധരി, രജനീഷ് ഗുർബാനി, വിക്കി ഓസ്വാൾ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഞ്ച് ക്യാച്ചും ഒരു സ്റ്റമ്പിങ്ങുമടക്കം വിക്കറ്റിന് പിന്നിൽ മികച്ച പ്രകടം കാഴ്ചവച്ച കീപ്പർ സൗരഭ് നവാലെയും മഹാരാഷ്ട്രയ്ക്കായി തിളങ്ങി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ മഹാരാഷ്ട്ര വെളിച്ചക്കുറവിനെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 51 റൺസെന്ന നിലയിലാണ്. പൃഥ്വീ ഷാ 37ഉം ആർഷിൻ കുൽക്കർണ്ണി 14 റൺസുമായി ക്രീസിലുണ്ട്. മഹാരാഷ്ട്രയ്ക്ക് ഇപ്പോൾ 71 റൺസിന്റെ ലീഡുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.