
കെ എസ് ആർ ടി സി ബസ്സിടിച്ച് മാൻ ചത്ത സംഭവത്തിൽ കസ്റ്റഡിയിലായ സ്‌കാനിയ ബസ് വിട്ടയച്ചു. ഏപ്രിൽ 19ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് ദേശിയ 766ൽ കല്ലൂരിനും മുത്തങ്ങക്കും ഇടയിൽ വെച്ച് മാനിനെ ഇടിച്ചിട്ടത്. സംഭവമറിഞ്ഞെത്തിയ വനപാലകർ ബസ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവനന്തപുരം ഡിപ്പോയുടെ ദീർഘദൂര സർവീസ് നടത്തുന്ന സ്‌കാനിയ ബസ്സാണിത്. 24 ദിവസമായി കസ്റ്റഡിയിലായിരുന്ന ബസ്സാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ദീർഘദൂര അന്തർസംസ്ഥാന ബസ് വിട്ടുനൽകാൻ ബത്തേരി ജെ എഫ് സി എം കോടതിയാണ് ഉത്തരവിട്ടത്. ബസ് വിട്ടുകിട്ടുന്നതിലേക്കായി നിർദേശിച്ച 13 ലക്ഷം രൂപ കെ എസ് ആർ ടി സി കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്.
ലോഫ്‌ളോർ മോഡൽ ബസായതിനാൽ മാൻ അടിയിൽക്കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് വന്യജീവിസംരക്ഷണനിയമത്തിൽ നായാട്ടിനുള്ള സെക്ഷൻ ഒൻപത് പ്രകാരം ഡ്രൈവറുടെ പേരിൽ വനംവകുപ്പ് പൊൻകുഴി സെക്ഷൻ ഓഫീസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാഹനം വിട്ടുനൽകിയശേഷം കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.