മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ഒരുങ്ങി മരട് നഗരസഭ. നഗരസഭയിൽ മാലിന്യ സംസ്കരണ പ്ലാന്റിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു.
സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മരട് വില്ലേജ് ഓഫീസർ എസ് ബി ബിജു, ഒ മജു മനോജ് നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിയാസ് കെ മുഹമ്മദ്, റിനി തോമസ്, ബിനോയ് ജോസഫ്, കൗൺസിലർമാരായ ബെൻഷാദ് നടുവില വീട്, ജയ ജോസഫ്, നഗരസഭാ സെക്രട്ടറി ഇ നാസ്സിം, ഹെൽത്ത് ഇൻസ്പെക്ടർ പി ഐ ജേക്കബ്സൺ എന്നിവർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. സ്ഥല പരിശോധനയുടെ റിപ്പോർട്ട് മരട് വില്ലേജിൽ നിന്നും തഹസിൽദാർക്ക് കൈമാറി അനുബന്ധ നടപടികൾ നടന്നു വരികയാണ്.
മാലിന്യ സംസ്കരണത്തിനായി നിലവിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി കൂടാതെ അത്യാധുനിക കൺവെയർ ബെൽറ്റ് ഉൾപ്പെടെയുള്ള മെഷീനുകൾ ഉൾപ്പെടുത്തി പുതിയ കെട്ടിടം സജ്ജീകരിച്ചുണ്ട്. കൂടാതെ ആറ് ഇ‑ഓട്ടോ വാങ്ങുകയും കലണ്ടർ അടിസ്ഥാനത്തിൽ ഈ വേസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് ഖര മാലിന്യങ്ങൾ ശേഖരിക്കുന്നുമുണ്ട്. 90 ശതമാനം സബ്സിഡിയിൽ ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി വിവിധ ഉപകരണങ്ങളും വിതരണം ചെയ്തു. എങ്കിലും ജൈവ മാലിന്യങ്ങൾ പൂർണമായും സംസ്കരിക്കാൻ സാധിച്ചിരുന്നില്ല.
ഇതേ തുടർന്നാണ് ജൈവ മാലിന്യ സംസ്കരണ പദ്ധതിക്കായി 50 സെന്റ് വരെ ജില്ലാ കളക്ടർക്ക് അനുവദിക്കാം എന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കണം എന്ന് നവംബർ 18ന് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നഗരസഭ ആവശ്യപ്പെട്ടത്. തുടർന്ന് അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിനുള്ളിൽ 50 സെന്റ് ഏറ്റെടുക്കാൻ ജില്ലാ കളക്ടർ നിർദേശിക്കുകയായിരുന്നു.
സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മറ്റ് ഡിപ്പാർട്ട്മെന്റുകളുടെ ഭൂമിയായതിനാൽ കളക്ടർക്ക് മാത്രം ഈ വിഷയം തീരുമാനിക്കാനാവില്ല എന്നും മന്ത്രി തലത്തിൽ തീരുമാനമുണ്ടാകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഭൂമി അനുവദിച്ചാൽ മാലിന്യ നിർമാർജന പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ അവിടെ സ്ഥാപിക്കാൻ സാധിക്കും. ആധുനിക രീതിയിലുള്ള ഈ ഉപകരണം സംസ്കരണ സമയത്ത് മണമോ മറ്റൊന്നും തന്നെ പുറത്തേക്ക് വരാത്ത രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ളതാണ്. ഭൂമി ലഭ്യമായാൽ നഗരസഭയിലെ ജൈവ മാലിന്യത്തിന് ശാശ്വത പരിഹാരമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.