14 February 2026, Saturday

Related news

February 11, 2026
February 1, 2026
February 1, 2026
January 28, 2026
January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026

ഗാസയ്ക്കു വേണ്ടി ‘മാർച്ച് ഫോർ ഹ്യുമാനിറ്റി’; സിഡ്നിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു

കനത്ത മഴയെ അവഗണിച്ച് കുട്ടികളും പ്രായമായവരും പങ്കെടുത്തു 
Janayugom Webdesk
സിഡ്നി
August 3, 2025 10:01 pm

യുദ്ധം രൂക്ഷമായ ഗാസ മുനമ്പിൽ സമാധാനത്തിനും സഹായ വിതരണത്തിനും ആഹ്വാനം ചെയ്ത് പതിനായിരക്കണക്കിന് പേർ പ്രശസ്തമായ ഹാർബർ പാലത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.‘മാർച്ച് ഫോർ ഹ്യുമാനിറ്റി’ എന്ന് പേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ പങ്കെടുത്തവരിൽ ചിലർ വിശപ്പിന്റെ പ്രതീകങ്ങളായ ഭക്ഷണ പാത്രങ്ങളുമായാണ് എത്തിയത്. ഗാസയിലെ സഹായത്തിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുക, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, ഇസ്രയേല്‍ സെെന്യം മുനമ്പില്‍ നിന്ന് പിന്മാറുക, ഇസ്രയേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
പ്രായമായവർ മുതൽ കുട്ടികള്‍ വരെ കനത്ത മഴയെ അവഗണിച്ച് റാലിയുടെ ഭാഗമായി. വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച്, ന്യൂ സൗത്ത് വെയിൽസിലെ മുൻ ലേബർ പാർട്ടി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ബോബ് കാർ, ഫുട്ബോൾ ഇതിഹാസം ക്രെയ്ഗ് ഫോസ്റ്റർ, ബോക്സർ ആന്റണി മുണ്ടൈൻ, പത്രപ്രവർത്തക അന്റോനെറ്റ് ലട്ടൂഫ് എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു. എംപിമാരായ ജിഹാദ് ഡിബ്, ആന്റണി ഡി ആദം, കാമറൂൺ മർഫി, ലിൻഡ വോൾട്ട്സ്, ടോണി ഷെൽഡൺ, അലിസൺ ബൈർണസ് എന്നിവരുൾപ്പെടെ നിരവധി ലേബർ നേതാക്കളും മെഹ്രീൻ ഫാറൂഖി, സംസ്ഥാന എംപി സ്യൂ ഹിഗ്ഗിൻസൺ എന്നിവരുൾപ്പെടെ ഗ്രീൻസ് എംപിമാരും ഭാഗമായി. 

ന്യൂ സൗത്ത് വെയിൽസിൽ 90,000 പേർ വരെ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷിച്ചതിലും വളരെ കൂടുതല്‍ പേര്‍ റാലിയുടെ ഭാഗമായതായി സംഘാടകരായ പലസ്തീൻ ആക്ഷൻ ഗ്രൂപ്പ് സിഡ്‌നി പറഞ്ഞു. മുന്ന് ലക്ഷം പേർ വരെ മാർച്ചില്‍ പങ്കെടുത്തിരിക്കാമെന്ന് സംഘാടകര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ന്യൂ സൗത്ത് വെയിൽസ് പൊലീസ് ഹാര്‍ബര്‍ പാലത്തിലൂടെയുള്ള മാര്‍ച്ച് തടയാൻ ശ്രമിച്ചിരുന്നു. അപകടങ്ങൾക്കും ഗതാഗത തടസങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എ­ന്നാല്‍ മാര്‍ച്ച് നടത്താന്‍ ന്യൂ സൗത്ത് വെയില്‍സ് ഹെെക്കോടതി അനുമതി നല്‍കി. ആയിരത്തിലധികം പൊലീസുകാരെയാണ് നഗരത്തിലുടനീളം വിന്യസിച്ചത്. സമാനമായ പ്രതിഷേധ മാർച്ച് നടന്ന മെൽബണിലും സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു. ദേശീയ ഫുട്ബോൾ ടീമായ സോക്കറൂസിന്റെ മുൻ ക്യാപ്റ്റൻ ക്രെയ്ഗ് ഫോസ്റ്റർ, ഇസ്രയേലിനുള്ള എല്ലാ സൈനിക നടപടികളും പിന്തുണയും പിൻവലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗാസയിലെ പട്ടിണി കിടക്കുന്ന കുട്ടികൾക്ക് മറ്റൊരു ദിവസം കൂടി കാത്തിരിക്കാനാവില്ല. അക്രമം അവസാനിപ്പിക്കുക. എല്ലാ ബന്ദികളെയും കുറ്റം ചുമത്താതെ തടവിലാക്കപ്പെട്ട ആയിരക്കണക്കിന് പലസ്തീൻ തടവുകാരെയും മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.