
ലോക്‌സഭാ മണ്ഡലത്തിലെ മുഖ്യ വരണാധികാരിയായിരുന്ന ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ തെറ്റിദ്ധരിപ്പിച്ചതായി സംശയമുണ്ടെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും തൃശൂർ ലോക്‌സഭാ സ്ഥാനാർത്ഥിയുമായിരുന്ന വി എസ് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നിരുന്നു. ഈ വിവരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ അറിയിച്ചപ്പോൾ പരാതി അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങൾ യഥാസമയം പരാതി കൊടുത്തില്ലെന്നും എല്ലാം കൃത്യമായാണ് നടന്നതെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വാദം. ഹൈക്കോടതിയിൽ പെറ്റീഷൻ കൊടുക്കാനുള്ള അവസരം ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറയുന്നതും ശരിയല്ല. തൃശൂർ മണ്ഡലത്തിലെ പലയിടങ്ങളിലും മറ്റു മണ്ഡലങ്ങളിൽ നിന്നുള്ള നിരവധിപേരുടെ വോട്ട് ചേർത്തിരുന്നു എന്ന പരാതി എൽഡിഎഫ് നൽകിയിരുന്നു.
സ്ഥാനാർത്ഥിയായിരുന്ന തന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആയിരുന്ന കെ പി രാജേന്ദ്രൻ 2024 മാര്‍ച്ച് 24ന് പരാതി നൽകി. ആളുകളുടെ പേരുകൾ സഹിതമുള്ള പരാതി രണ്ടാമതും നൽകിയിരുന്നു. അതുകൊണ്ടുതന്നെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഈ ആക്ഷേപം അടിസ്ഥാനരഹിതവും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷൻ സൈറ്റിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്നം നേരിട്ടതും സംശയാസ്പദമാണെന്ന് സുനിൽകുമാർ ആരോപിച്ചു. ആദ്യ കരട് പട്ടികയ്ക്ക് ശേഷമാണ് പുതിയ വോട്ടുകൾ ബിജെപിക്കാർ ചേർത്തത്. ആലത്തൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വോട്ടർമാരെ വരെ തൃശൂരിൽ ചേർത്തതായും തെരഞ്ഞെടുപ്പ് നിയമങ്ങൾ ലഘൂകരിച്ചതിലൂടെ അനർഹർക്കും വോട്ട് ചേർക്കാനുള്ള അവസരം നൽകിയതായും സുനിൽകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.