ഉണക്കാനോർമ്മകൾ
നിരത്തിയിട്ടതും
മഴപെയ്യും മുമ്പു
മടക്കിവച്ചതും
മണൽക്കാഴ്ച നോക്കി
നരച്ച ചിത്രമായ്
വരച്ചു കുട്ടികൾ
കടലിൻ കൂട്ടുകാർ
വിരഹഗാനങ്ങ-
ളുറഞ്ഞ വേളയിൽ
തിരമായ്ച കഥ
മെനഞ്ഞസന്ധ്യയിൽ
ഇരുട്ടുതേച്ചിട്ടു
കരയ്ക്കിരിക്കുന്നു
നിരനിരയായി
നിഴലിൻ കൊറ്റികൾ
പിഴച്ച വാക്കുകൊ-
ണ്ടെഴുതി വയ്ക്കുന്നു
പതിരു ചേറുന്ന
പഴമ്പുരാണങ്ങൾ
പഴങ്കഥകളോ
കുടഞ്ഞു വീഴ്ത്തുന്നു
മുഖം മറച്ചൊരു
ജഡം കിടക്കുന്നു
പരശതം റീത്ത്
സ്മൃതിപ്പുറ്റാകുന്നു
അകപ്പുണ്ണും കാട്ടി-
യിഴഞ്ഞൊരു പുഴ
ഉരിഞ്ഞു മാറ്റിയ
പഴങ്കുപ്പായമായ്
ചരിത്ര പുസ്തകം
തിരുത്തി മാറ്റുവാൻ
വഴി വളയ്ക്കുന്നു
വരി പുകയ്ക്കുന്നു
പഴയ കാവുമാ
കുളങ്ങളും നോക്കി
ഇടതുകണ്ണിലേ-
ക്കിരുട്ടു കേറുന്നു
തുരന്നു നാമെത്ര
തെരഞ്ഞു ചെന്നിട്ടും
അനക്കമില്ലാതെ
പുഴ കിടക്കുന്നു
ചെവിയടുപ്പിച്ചു
പിടിച്ചു നോക്കവേ
മിടിപ്പില്ല,യിമ
ഇളക്കമേയില്ല
അടുത്തു ഭ്രൂണമായ്
മഴ കരയുന്നു
ചുവരിൽ ചിത്രങ്ങ
ളെടുത്തു വയ്ക്കുന്നു
പകലിനെ കൊത്തി
പറന്നു ചെന്നപ്പോൾ
വഴിയിൽ മേഘങ്ങ-
ളുരുണ്ടു വീഴുന്നു
കിനാവു പായുന്ന
തിരയിൽ രാത്രിയിൽ
ഭയത്തിൻ കുറ്റിക-
ളെഴുന്നു നില്‍ക്കുന്നു
കടൽക്കോളിൽ കാറ്റ്
ചുരുണ്ടു കൂടുമ്പോൾ
അകലെകൊളളിയാൻ
അലച്ചു പായുമ്പോൾ
മഴ വരയ്ക്കുന്നു
കടലിൻ കുഞ്ഞുങ്ങൾ
മടുപ്പു കക്കുന്നു
ഇടഞ്ഞ മേഘങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.