21 January 2026, Wednesday

ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച ; എഡിജിപി തെറ്റുകാരനെങ്കിൽ കർശന നടപടിയെന്ന് എൽഡിഎഫ് കൺവീനർ

Janayugom Webdesk
തിരുവനന്തപുരം
September 11, 2024 7:46 pm

എഡിജിപി എം ആർ അജിത്കുമാർ- ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം സർക്കാർ അന്വേഷിക്കുമെന്നും
തെറ്റുകാരനെങ്കിൽ കർശന നടപടിയെടുക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എഡിജിപിക്കെതിരേ ഉയർന്നു വന്ന ആരോപണങ്ങളിലെല്ലാം സമഗ്രമായ പരിശോധന നടത്തി തീരുമാനം കൈക്കൊള്ളും. തെറ്റുചെയ്തവരെ സംരക്ഷിക്കില്ല, ശിക്ഷിക്കുക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ പറഞ്ഞു. എഡിജിപിയെ ആര്‍എസ്എസ് നേതാവിനെ കണ്ടതല്ല പ്രശ്‌നം. എന്തിന് കണ്ടു എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിൽ എന്താണ് ചർച്ച നടത്തിയതെന്നാണ് പ്രധാനമായി പരിശോധിക്കേണ്ടത്. പി വി അൻവർ എംഎൽഎ നൽകിയ പരാതിയിലും തൃശൂർ പൂരവുമായി ബന്ധപ്പെട്ടുള്ള പരാതിയിലും അജിത് കുമാറിന്റെ പേര് പരാമർശിക്കുന്നുണ്ട്. പരാതികൾ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധന ആഭ്യന്തര വകുപ്പ് ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ, തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കില്ല. കടുത്ത നടപടി സ്വീകരിക്കും. അതാണ് എൽഡിഎഫിന്റെ നിലപാട്. 

അജിത് കുമാറിന്റെ കാര്യത്തിൽ സർക്കാർ ഉചിതമായ നിലപാട് എടുത്തതായാണ് മുന്നണിയുടെ ബോധ്യം. ആർഎസ്എസുമായി ബന്ധമുണ്ടാക്കുന്ന നിലപാട് എടുക്കുന്നവരല്ല എൽഡിഎഫ്. അത്തരത്തിലുള്ള ഒരു നീക്കവും ഇടതു പാർട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ആർഎസ്എസിന്റെ ആക്രമണങ്ങളെ നേരിടുന്നവരാണ് ഇടതു പാർട്ടികൾ. കുറച്ച് കാത്തിരിക്കൂ. ഒരു ആശങ്കയും വേണ്ട. മുന്നണിയിൽ ഒരു അതൃപ്തിയും ഇല്ല– ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ആർഎസ്എസ് നേതാക്കളെ അജിത് കുമാർ കണ്ടതല്ല പ്രശ്നം, എന്തിന് കണ്ടു എന്നതാണ്. കാണാൻ പാടില്ല എന്നു പറയാൻ കഴിയില്ല. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതിനല്ല ഇ പി ജയരാജനെ മാറ്റിയത്. സംഘടനാപരമായ കാര്യമാണത്. എന്ത് ജോലി ചെയ്യണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. എ എൻ ഷംസീർ സ്പീക്കറാണ്. സ്പീക്കറുടേത് ഭരണഘടനാപദവിയാണ്. അദ്ദേഹത്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. എല്ലാ അഭിപ്രായങ്ങളോടും പ്രതികരിക്കേണ്ടതില്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വയനാടിന്റെ പുനരധിവാസം സംബന്ധിച്ച് ശക്തമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.