
ഛത്തീസ്ഗഡിലെ ബിലാസ്പുർ റെയിൽവേ സ്റ്റേഷനു സമീപം മെമു ട്രെയിൻ ചരക്കുവണ്ടിയിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ മരണം 11 ആയി. 20 പേർക്കാണ് പരുക്കേറ്റത്. മരിച്ചവരുടെ ബന്ധുക്കൾക്ക് ഛത്തീസ്ഗഡ് സർക്കാർ അഞ്ച് ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ചുവപ്പ് സിഗ്നൽ അവഗണിച്ച് മെമു മുന്നോട്ടു നീങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ അന്വേഷണം നടത്തുകയാണ്.
കോർബ ജില്ലയിലെ ജെവ്‌റയിൽനിന്നു പുറപ്പെട്ട മെമു ട്രെയിനും ചരക്കുവണ്ടിയുമാണ് ഗടോര, ബിലാസ്പുർ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ വൈകിട്ടു നാലിന് അപകടത്തിൽപെട്ടത്. ചരക്കുട്രെയിനിന്റെ പിന്നിലേക്കു മെമു ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മെമുവിന്റെ മുൻവശത്തെ കോച്ച് ചരക്കുവണ്ടിയുടെ മുകളിലേക്കു കയറി.
അപകടത്തിന് ഇരയായവർക്ക് റെയിൽവേയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ, ഗുരുതര പരുക്കുള്ളവർക്ക് അഞ്ച് ലക്ഷം രൂപ, പരുക്കേറ്റ മറ്റുള്ളവർക്ക് ഒരുലക്ഷം രൂപ എന്നിങ്ങനെയാണ് റെയിൽവേയുടെ ധനസഹായം.
ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ആവർത്തിക്കുമ്പോഴും ഫലപ്രദമായ പരിഹാര നടപടികളില്ലെന്നു വിമർശനം ശക്തമാണ്. 2023 ജൂണിൽ ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 293 പേർ മരിച്ചു. കഴിഞ്ഞവർഷം ജൂണിൽ ബംഗാളിൽ 10 പേരും 2023 ഒക്ടോബറിൽ ആന്ധ്രയിൽ 14 പേരും സമാന അപകടങ്ങളിൽ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.