
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്ന കർണാടക സർക്കാർ ഉത്തരവിനെതിരെ ബംഗളൂരു ഹോട്ടൽസ് അസോസിയേഷൻ (ബിഎച്ച്എ) ഹൈക്കോടതിയെ സമീപിച്ചു.
സർക്കാർ ജീവനക്കാർക്ക് ബാധകമല്ലാത്ത നിയമം സ്വകാര്യ മേഖലയിൽ മാത്രം അടിച്ചേല്പിക്കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹോട്ടൽ വ്യവസായം ഉൾപ്പെടെയുള്ള മേഖലകളിൽ ഇത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും തൊഴിൽ പ്രതിസന്ധിക്കും കാരണമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ജ്യോതി മൂലിമണിയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരിക്കും കേസിൽ വാദം കേൾക്കുക.
നവംബർ 12‑നാണ് കർണാടക തൊഴിൽ വകുപ്പ് വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്. 1948ലെ തൊഴിൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം, സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ഫാക്ടറികളിലെയും വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നൽകണമെന്നാണ് നിർദേശം. മാസം ഒരു ദിവസം എന്ന കണക്കിൽ വർഷത്തിൽ 12 ദിവസം ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിക്കേണ്ടത്. സ്ഥിര ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കും അവധിക്ക് അർഹതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.