28 February 2026, Saturday

Related news

February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026

ഇരട്ടി താരിഫ് ചുമത്താൻ മെക്സിക്കോ; ഇന്ത്യക്ക് വൻ തിരിച്ചടി, വാഹന വ്യവസായം ആശങ്കയിൽ

Janayugom Webdesk
മുംബൈ
November 27, 2025 9:15 am

വ്യാപാര കരാറില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്ക് ഇരട്ടിയിലധികം താരിഫ് ചുമത്താനുള്ള മെക്സിക്കോയുടെ പുതിയ നീക്കം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന് സൂചന. ഈ വിഷയത്തിൽ വാഹന നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് സൊസൈറ്റി, ഓട്ടോ കോംപണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ ഉപഭോക്തൃ, വ്യവസായ മന്ത്രാലയവുമായി ചർച്ച നടത്തി. വാഹന വ്യവസായത്തിന് പുറമെ, ശക്തമായ വളർച്ചയുള്ള ഫാർമസ്യൂട്ടിക്കൽസ് കമ്പനികളും കാർഷിക ഉപകരണ നിർമാതാക്കളും പുതിയ കയറ്റുമതി നികുതിയിൽ ആശങ്കാകുലരാണ്.

ഇന്ത്യ ഏറ്റവും കൂടുതൽ കാറുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. കഴിഞ്ഞ സാമ്പത്തിക വർഷം 7900 കോടി രൂപയുടെ വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി രാജ്യമാണിത്. മാരുതി സുസുകി, സ്കോഡ ഓട്ടോ, ഫോക്സ്വാഗൺ ഇന്ത്യ തുടങ്ങിയ കമ്പനികൾ വർഷം ഒരു ലക്ഷത്തോളം വാഹനങ്ങൾ മെക്സിക്കൻ വിപണിയിൽ വിൽക്കുന്നുണ്ട്. ഇന്ത്യയുടെ മൊത്തം വാഹന കയറ്റുമതിയുടെ 12 ശതമാനവും മാരുതി സുസുകിയുടെ മൊത്തം കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗവും മെക്സിക്കോയിലേക്കാണ്. ഇന്ത്യൻ ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള വിദേശ വിപണി കൂടിയാണ് മെക്സിക്കോ. 8,415 കോടി രൂപയുടെ ബൈക്കുകളും സ്കൂട്ടറുകളുമാണ് ഇവിടെ കയറ്റുമതി ചെയ്യുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മുച്ചക്ര വാഹനങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി രാജ്യം കൂടിയാണ് മെക്സിക്കോ. യു എസിനും ജർമനിക്കും ശേഷം ഇന്ത്യയിൽ നിർമ്മിച്ച വാഹന ഘടകങ്ങളുടെ മൂന്നാമത്തെ വലിയ വിപണിയാണ് മെക്സിക്കോ. കഴിഞ്ഞ സാമ്പത്തിക വർഷം 7,433 കോടി രൂപയുടെ ഘടകങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് ഉയർത്തിയതിന്റെ പശ്ചാത്തലത്തിൽ വാഹന ഘടകങ്ങളുടെ കയറ്റുമതി കനത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് മെക്സിക്കോയുടെ ഈ നീക്കം. 

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനികൾക്ക് വലിയ വളർച്ചാ സാധ്യതയുള്ള വിപണിയാണ് മെക്സിക്കോ. നിലവിൽ ബഹുരാഷ്ട്ര മരുന്നു കമ്പനികളാണ് വിപണിയിൽ ആധിപത്യം പുലർത്തുന്നത്. എന്നാൽ, കനത്ത വില കാരണം സാധാരണക്കാർക്ക് ഈ മരുന്നുകൾ താങ്ങാൻ കഴിയാറില്ല. ബഹുരാഷ്ട്ര കമ്പനികൾ വിൽക്കുന്ന അതേ മരുന്നുകൾ പത്തിലൊന്ന് വിലയിലാണ് ഇന്ത്യൻ കമ്പനികൾ വിൽക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച മരുന്നുകൾക്ക് നികുതിയില്ല. എന്നാൽ, നികുതി ചുമത്താനുള്ള ഏത് നീക്കവും മെക്സിക്കോക്ക് തന്നെയാണ് തിരിച്ചടിയാകുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.