മിനി എംസിഎഫുകൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർമ്മിക്കാൻ ഉത്തരവായി. ഉത്തരവ് മൂടാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മന്ത്രി എം ബി രാജേഷിന് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ. ഹരിത കർമസേന ശേഖരിക്കുന്ന പാഴ്വസ്തുക്കൾ വഴിയരികിൽ കൂട്ടിയിടുന്നത് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഒരു സ്ഥിരം കാഴ്ചയാണ് — ഇത് തെരുവ് നായകളും മറ്റും കടിച്ച് വലിച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും പതിവ് കാഴ്ചയാണ്. ഈ മാലിന്യങ്ങൾക്കരികിൽ പട്ടികൾ കേന്ദ്രീകരിക്കാറുമുണ്ട്.
ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ അതത് ദിവസത്തിൽ തന്നെ എംസിഎഫിലേക്ക് മാറ്റുവാൻ കഴിയാറില്ല. ഇതാണ് വഴിയരികിൽ മാലിന്യകൂമ്പാരത്തിനിടയാക്കുന്നത് നിലവിൽ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിശ്ചിത അളവിലുള്ള ചെറിയ ബോട്ടിൽ ശേഖര സംവിധാനങ്ങൾ മാത്രമേ നിർമിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ, ഇതിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ തന്നെ കൊള്ളിക്കാൻ കഴിയാറില്ല. അല്പം വലുത് നിർമിക്കണമെങ്കിൽ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിക്കേണ്ട സ്ഥിതിയുമാണ്. നിരവധി ആവശ്യങ്ങൾക്കായി മാറ്റിവെക്കേണ്ടതിനാൽ പദ്ധതി തികയാറുമില്ല, ഈ അവസരത്തിലാണ് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ, സെക്രട്ടറി എം ഗിരീഷ്, നോഡൽ ഓഫീസർ ടി ഗിരീഷ് കുമാർ എന്നിവർ ചേർന്ന് കോഴിക്കോട് വച്ച് നടന്ന തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നേതൃത്വം നൽകിയ തദ്ദേശ അദാലത്തിൽ മിനി എംസിഎഫുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ അനുമതി നൽകണമെന്നും ഇതിന്റെ വലുപ്പം പഞ്ചായത്തുകൾക്ക് തീരുമാനിക്കാൻ അനുവാദം നൽകണമെന്നു അപേക്ഷ നൽകുന്നത്.
വിഷയം വിശദമായി കേട്ട മന്ത്രി വിവിധ വകുപ്പ് മേധാവികളുമായി ചർച്ച ചെയ്തു, മൂടാടിയുടെ അപേക്ഷ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകൾക്കും ഗുണകരമാവുന്ന വിധത്തിൽ പൊതു ഉത്തരവായി ഇറക്കാമെന്ന് വേദിയിൽ വച്ച് പ്രഖ്യാപിക്കുകയുമുണ്ടായി, അതാണ് ഇപ്പോൾ ഉത്തരവായി ഇറങ്ങിയിട്ടുള്ളത്.
ഇനി മുതൽ ഓരോ വാർഡിലും ഹരിത കർമസേന ശേഖരിക്കുന്ന പാഴ്വസ്തുക്കളുടെ അളവ് കണക്കാക്കി അവശ്യത്തിന് മിനി എംസിഎഫുകൾ സ്ഥാപിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം സൂക്ഷിക്കാൻ കഴിയും. എംസിഎഫുകളിൽ അമിതമായ പാഴ്വസ്തു കുമ്പാരങ്ങൾ ഒഴിവാക്കുവാനും സാധിക്കും. തൊഴിലുറപ്പ് പദ്ധതി മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കാനും സർക്കാർ ഉത്തരവ് ഉപകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.