11 December 2025, Thursday

Related news

December 6, 2025
October 13, 2025
October 2, 2025
September 10, 2025
September 4, 2025
August 1, 2025
July 8, 2025
July 1, 2025
June 27, 2025
May 21, 2025

സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപം : മന്ത്രി കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
May 21, 2025 5:13 pm

കേരളം കടക്കെണിയിലെന്നത്‌ യാഥാർഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ ആകെ കടം സംസ്ഥാനത്തിന്റെ ആഭ്യന്തര സംസ്ഥാന മൊത്ത ഉൽപാദനത്തിന്റെ 33.9 ശതമാനമാണ്‌. ഇതു കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. മുൻപ്‌ ഒരോ അഞ്ച്‌ വർഷം കൂടുന്തോറും ആകെ കടബാധ്യത ഇരട്ടിയാകുകയായിരുന്നു പതിവ്‌. 2010– 11ൽ ആകെ ബാധ്യത 78,673 കോടിയായിരുന്നു.

2015–16ൽ ഇത്‌ 1,57,370 കോടിയായി. 2020–21ൽ 2,96,901 കോടി രൂപയായി വർധിച്ചു. ഈ പ്രവണത അനുസരിച്ച്‌ 2025 –26ൽ ബാധ്യത ഏകദേശം ആറുലക്ഷം കോടി രൂപയാകണം. ഫലത്തിൽ 4.65 ലക്ഷം കോടിയിൽ ആകെ ബാധ്യത നിൽക്കുമെന്ന്‌ ഉറപ്പാണ്‌. സംസ്ഥാനത്തിന് ഇക്കാലയളവിൽ അർഹതപ്പെട്ട വായ്‌പകൾ എടുക്കുന്നതിന്‌ അനുമതി നിഷേധിച്ചതാണ്‌ ഇത്തരത്തിൽ വായ്‌പാ ബാധ്യതയുടെ വളർച്ച കുറയുന്നതിന്‌ കാരണമായത്‌. എന്നാൽ, ഈ തുക കൂടി ലഭിച്ചിരുന്നുവെങ്കിൽ, വികസന – ക്ഷേമ മേഖലകളിൽ കൂടുതൽ കാര്യങ്ങൾ ഏറ്റെടുക്കാനാകുമായിരുന്നുവെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ആരോഗ്യം പരിശോധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്‌ കടം – ജിഎസ്‌ഡിപി അനുപാതം. ഈ അനുപാതം നോക്കിയാൽ യുഡിഎഫ്‌ സർക്കാരുകളുടെ കാലത്താണ്‌ ആരോഗ്യകരമല്ലാത്ത കടം എടുത്തിട്ടുള്ളത്‌. 2001-06 കാലത്ത്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ജിഎസ്‌ഡിപി വളർച്ച 13.1 ശതമാനമായിരുന്നു. കടത്തിന്റെ വളർച്ചാ നിരക്ക്‌ 14.3 ശതമാനവും. 2006–11ൽ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ജിഎസ്‌ഡിപി വളർച്ച 13.7 ശതമാന മായപ്പോൾ കടത്തിന്റെ വളർച്ച 11.4 ശതമാനമായി താഴ്‌ന്നു. വീണ്ടും 2011–16ൽ യുഡിഎഫ്‌ കാലത്ത്‌ ജിഎസ്‌ഡിപി വളർച്ച 11.6 ശതമായി കുറഞ്ഞപ്പോൾ കടത്തിന്റെ വളർച്ച 14.9 ശതമാനമായി കുതിച്ചു.

2016–21 കാലത്ത്‌ പ്രളയം, കോവിഡ്‌ തുടങ്ങി ദുരന്തങ്ങളുടെ സാഹചര്യത്തിൽ വളർച്ച നിരക്ക്‌ 6.8 ശതമാനമായി കുറഞ്ഞു. കടത്തിന്റെ വളർച്ചാ നിരക്ക്‌ 13.5 ശതമാനമായി. അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്‌ 2021–25 കാലഘട്ടത്തിൽ ജിഎസ്‌ഡിപി വളർച്ചാ നിരക്ക്‌ ശരാശരി 13.5 ശതമാനമായി ഉയർന്നപ്പോൾ കടത്തിന്റെ വളർച്ചാ നിരക്ക്‌ ശരാശരി 9.8 ശതമാനം മാത്രമാണെന്ന്‌ മന്ത്രി ബാലഗോപാല്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.