
ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം വിദ്യാർഥികളെ സ്ഥാപനങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ (കെഐആർഎഫ്) ഭാഗമായി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ മന്ത്രി ആർ ബിന്ദു സമ്മാനിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന ചടങ്ങിൽ, കെഐആർഎഫ് റാങ്കിങ്ങിൽ നേട്ടം കൈവരിച്ച സർവകലാശാലകളും കോളേജുകളും പുരസ്‌കാരം ഏറ്റുവാങ്ങി. ദേശീയ, അന്തർദേശീയ റാങ്കിങ്ങുകളിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിരമായി ഇടംപിടിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ നേട്ടങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനും സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം വസ്തുനിഷ്ഠമായി വിലയിരുത്താനും മെച്ചപ്പെടുത്താനും കെഐആർഎഫ് വഴി സാധിക്കും.
ദേശീയാടിസ്ഥാനത്തിലുള്ള എൻഐആർഎഫ് മാതൃകയിൽ സംസ്ഥാനാധിഷ്‌ഠിത മാനദണ്ഡങ്ങൾകൂടി ഉൾപ്പെടുത്തിയാണ് കെഐആർഎഫ് തയ്യാറാക്കിയിട്ടുള്ളത്. ഇത് മികച്ച പ്രകടനത്തിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. നാക് മുൻ ഡയറക്ടർ രംഗനാഥ് എച്ച് അന്നേഗൗഡ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ് ജോസഫ്, കോളേജ് ഡയറക്ടർ സിസ്റ്റർ ടെസ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ രജിസ്ട്രാർ പി എസ് വനജ എന്നിവർ സംസാരിച്ചു.
സർവകലാശാലകളിൽ ഒന്നാമതെത്തിയ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരം സ്വീകരിച്ചു. കേരള, എംജി സർവകലാശാലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. കോളേജ് വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, സെന്റ് തെരേസാസ്, എൻജിനിയറിങ് കോളേജ് വിഭാഗത്തിൽ തിരുവനന്തപുരം സിഇടി, തൃശൂർ എൻജിനിയറിങ് കോളേജ്, കൊല്ലം ടികെഎം എൻജിനിയറിങ് കോളേജ് എന്നിവയും പുരസ്‌കാരം ഏറ്റുവാങ്ങി. നഴ്സിങ് കോളേജ് വിഭാഗത്തിൽ തിരുവനന്തപുരം നഴ്സിങ് കോളേജ് ഉൾപ്പെടെ പുരസ്‌കാരത്തിന് അർഹമായി. 12 വിഭാഗങ്ങളിലായി 449 സ്ഥാപനങ്ങളെയാണ് റാങ്കിങ്ങിന് പരിഗണിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.