
അറുപത്തിനാലാമത് സംസ്ഥാന സ്കൂള്‍ കലോത്സവം പരാതികളില്ലാത്ത ചരിത്രവിജയമാക്കി മാറ്റാന്‍ സാധിച്ചുവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു, നിലവിലെ സര്‍ക്കാരിന്റെ ഈ ടേമിലെ അവസാന കലോത്സവം എന്ന പ്രത്യേകതയുള്ള ഇത്തവണ മേള, സംഘാടന മികവിലും ജനപങ്കാളിത്തത്തിലും ഏറെ മികച്ചു നിന്നെന്ന് അദ്ദേഹം വിലയിരുത്തി. കലോത്സവത്തിന്റെ ഉജ്ജ്വല വിജയത്തിന്റെ ആദ്യ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പറഞ്ഞ മന്ത്രി, തിരക്കുപിടിച്ച പരിപാടികൾക്കിടയിലും ഉദ്ഘാടനത്തിനെത്തുകയും എല്ലാ ദിവസവും മേളയുടെ പുരോഗതി നേരിട്ട് വിളിച്ച് അന്വേഷിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പിന്തുണയാണ് ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും കാര്യങ്ങൾ ധൈര്യത്തോടെ നടപ്പിലാക്കാൻ സഹായിച്ചതെന്ന് കൂട്ടിച്ചേർത്തു.
ഉത്തരവാദിത്ത കലോത്സവം എന്ന മോട്ടോ ഉയർത്തിപ്പിടിച്ച ഇത്തവണത്തെ മേളയിൽ ഭക്ഷണശാലകൾ, സ്റ്റേജ്, ലൈറ്റ്, താമസ സൗകര്യം എന്നിവയെക്കുറിച്ച് ഒരിടത്തുനിന്നും പരാതികൾ ഉയർന്നില്ല എന്നത് വലിയ നേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം തുടങ്ങിയ ഗോത്രകലകൾ ഇത്തവണയും വലിയ ജനശ്രദ്ധയാകർഷിച്ചു. എന്നാൽ സമയക്രമം താങ്ങാനാവാതെ ചില കുട്ടികൾക്ക് ശാരീരിക തളർച്ചയുണ്ടായ സാഹചര്യം പരിഗണിച്ച്, വരും വർഷങ്ങളിൽ ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കുറ്റമറ്റ രീതിയിലുള്ള സംഘാടന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.കുട്ടികളുടെ സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുന്നതാണ് തന്റെ ഏറ്റവും വലിയ സംതൃപ്തിയെന്ന് മന്ത്രി വ്യക്തമാക്കി. പൂരങ്ങളുടെ മണ്ണായ തൃശ്ശൂരിലെ തേക്കിൻകാട് മൈതാനം കൗമാര കലയുടെ പൂരത്തിന് ശേഷം പഴയപടിയാക്കി ജനങ്ങൾക്ക് തിരിച്ചു നൽകുന്നതോടെ ഈ വർഷത്തെ കലോത്സവത്തിന് തിരശ്ശീല വീഴുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.