
ഗവർണർ എത്ര നിർബന്ധിച്ചാലും ആർ എസ് എസ് ചിത്രത്തിന് മുമ്പിൽ വിളക്ക് കൊളുത്താൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ലന്ന് സി പി ഐ ദേശീയ കൗൺസിലംഗവും റവന്യൂ മന്ത്രിയുമായ കെ. രാജൻ. സി പി ഐ അങ്കമാലി നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന സിപിഐ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറൽ സംവിധാനത്തിൽ ഭരണഘടന നൽകുന്ന പരിമിതമായ അധികാരങ്ങൾ മാത്രമാണ് ഗവർണർക്ക് ഉള്ളതെന്ന് രാജൻ ചൂണ്ടിക്കാട്ടി. ഗവർണർ ആദ്യം ഭരണഘടന എന്താണെന്ന് പഠിക്കണമെന്നും കെ രാജൻ പറഞ്ഞു. ഗവർണ്ണർ ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ സർക്കാരിന്റെ ചുമതലകൾ കൃത്യമായി സർക്കാർ നടപ്പിലാക്കും. എന്നാൽ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് സംഘപരിവാർ രാഷ്ട്രീയം നടപ്പിലാക്കാൻ ശ്രമിച്ചാൽ ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എന്തു ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കും. മതനിരപേക്ഷത എന്താണെന്ന് ഗവർണർ മനസിലാക്കണം. ഭരണഘടനയുടെ അന്തസത്ത എന്താണെന്ന് അറിയണം, സ്വാതന്ത്ര്യ സമരത്തെ കുറിച്ചും സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചും ഗവർണർ പഠിക്കേണ്ടിവരും. ഇതൊന്നും പഠിക്കാതെ കേരളത്തിലെ മന്ത്രിമാരുടെ മനോനില പഠിക്കാൻ ഗവർണർക്ക് കഴിയില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
സമ്മേളനത്തിന്റെ തുടക്കം കുറിച്ച് ജനസേവാദൾ മാർച്ചിനും ബഹുജനറാലിക്കും ശേഷം സ്വാഗത സംഘം ചെയർമാൻ ഇ ടി പൗലോസിന്റെ അധ്യക്ഷതയിൽ നടന്ന ശതാബ്ദി സമ്മേളനത്തിൽ അന്തരിച്ച മുൻ മണ്ഡലം സെക്രട്ടറി വി കെ രാമകൃഷ്ണന്റെ സ്മരണ ഉയർത്തി പാർട്ടി ഘടകങ്ങൾ പാർട്ടി അംഗങ്ങളിൽ നിന്നും ബഹുജനങ്ങളിൽ നിന്നും ശേഖരിച്ച നേത്രദാന സമ്മതപത്രങ്ങൾ ലിറ്റിൽ ഫ്ലവർ ഐ ബാങ്ക് കോർഡിനേറ്റർ ജയേഷ് സി പാറയ്ക്കലിന് മന്ത്രി കെ രാജൻ കൈമാറി. അങ്കമാലി മണ്ഡലത്തിൽ പാർട്ടികെട്ടിപ്പടുക്കാൻ ത്യാഗ പൂർവ്വം പ്രവർത്തിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ മന്ത്രി ആദരിച്ചു. മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഫുട്ബോൾ മൽസര വിജയികൾക്ക് മന്ത്രി ട്രോഫികൾ സമ്മാനിച്ചു. മണ്ഡലം സെക്രട്ടറി എം മുകേഷ് സ്വാഗതമാശംസിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, ജില്ല സെക്രട്ടറി കെ എം ദിനകരൻ, ഇ കെ ശിവൻ, എൻ അരുൺ, ശാന്തമ്മ പയസ്, ശാരദ മോഹനൻ, പി കെ രാജേഷ്, കെ എ നവാസ്, എം എം ജോർജ്, ജോസഫ് ചിറയത്ത്, ബിൻസി ജോയി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.