
വനിത ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം ജയം. നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ‘എ’ സെമിഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ‘എ’, മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് എത്തി. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് വെറും 18 ഓവറിൽ 78 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യൻ സ്പിന്നർമാരുടെ കൃത്യതയാർന്ന ബൗളിങ്ങാണ് നേപ്പാൾ ബാറ്റിങ് നിരയെ തകർത്തത്. തനുജ കാൻവാർ നാലു വിക്കറ്റും മലയാളി താരം മിന്നു മണി മൂന്ന് വിക്കറ്റും രാധ യാദവ് രണ്ടുവിക്കറ്റും നേടി.
നേപ്പാളിന്റെ പത്ത് വിക്കറ്റിൽ ഒമ്പതും ഇന്ത്യൻ സ്പിന്നർമാരാണ് വീഴ്ത്തിയത്. നാല് ഓവറിൽ വെറും എട്ട് റൺസ് മാത്രം വിട്ട് നൽകിയാണ് മിന്നു മണി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. 78 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീമിന് ആദ്യ ഓവറിൽ തന്നെ ദീയ യാദവ് പുറത്തായി. ആദ്യ വിക്കറ്റിൽ പതറാതെ മറ്റൊരു ഓപ്പണറായ വൃന്ദ ദിനേശ് നേപ്പാൾ ബൗളർമാരെ ആക്രമിച്ചു കളിച്ചു. 9 ഫോറുകൾ ഉൾപ്പെടെ 18 പന്തിൽ പുറത്താകാതെ 39 റൺസ് ആണ് വൃന്ദ അടിച്ചെടുത്തത്. വെറും 7.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 82 റൺസ് നേടി വിജയമുറപ്പിക്കുക ആയിരുന്നു. സെമിഫൈനൽ മത്സരം വെള്ളിയാഴ്ച നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.