ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം തുടരുന്നതിനെതിരെ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ സബ്മിഷൻ. വടക്കാഞ്ചേരി, മച്ചാട് ഫോറസ്റ്റ് റേയ്ഞ്ചുകളിലെ ജനവാസ മേഖകളിൽ നിരന്തരമായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തിൽ സോളാർ ഫെൻസിംഗ് അടിയന്തരമായി സ്ഥാപിക്കണമെന്നും, റെയിൽവേയുടെ പ്രത്യേക സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി ഇടപ്പെടണമെന്നും, അകമല ഫോറസ്റ്റ് സ്റ്റേഷൻ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്. മണ്ഡലത്തിലെ മച്ചാട്-വടക്കാഞ്ചേരി ഫോറസ്റ്റ് റേയ്ഞ്ചിലെ വനമേഖലയിൽ പ്രവേശിച്ച കാട്ടാനകൾ പ്രദേശ വാസികളുടെ കൃഷിയും സ്വൈര ‘ജീവിതവും ഇല്ലാതാക്കുകയാണ്.
കുതിരാൻ തുരങ്കപാത യാഥാർത്ഥ്യമായതോടെ വടക്കാഞ്ചേരി മണ്ഡലത്തിലെ മച്ചാട് വനമേഖലയിലെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായി. തെക്കുംകര ഗ്രാമപഞ്ചായത്തിലെ വാഴാനി ഡാമിനോട് ചേർന്ന് കാക്കിനിക്കാട്, കൊളത്താശ്ശേരി, മേലില്ലം, കുറ്റിക്കാട് ഭാഗങ്ങളിലും, വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല കുഴിയോട്, ചേപ്പലക്കോട്, പട്ടാണിക്കാട് പ്രദേശങ്ങളിലും ചേലക്കരയിലെ മുള്ളൂർക്കര, പാഞ്ഞാൾ പ്രദേശങ്ങളിലും കാട്ടാനകൾ ദിനംപ്രതി ഇറങ്ങുകയും, വലിയതോതിൽ കൃഷി നശിപ്പിക്കുകയുമാണ്. ഈ ആനകൾ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല ശാസ്താവ്, ഉത്രാളിക്കാവ് എന്നീ ക്ഷേത്രങ്ങളുടെ പരിസരത്ത് റെയിൽവേ ട്രാക്കിനടുത്ത് എത്തുന്നതും റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതും വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്. റെയിൽവേയുടെ പ്രത്യേക സംരക്ഷണ പദ്ധതി ഈ മേഖലയിൽ നടപ്പിലാക്കണമെന്നും സബ്മിഷനിൽആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നേരത്തെ പ്രവർത്തനം നിർത്തിവെച്ച അകമല ഫോറസ്റ്റ് സ്റ്റേഷൻ പുനഃസ്ഥാപിക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
ആർകെവി വൈ പദ്ധതിപ്രകാരം കർഷകരുടെ കൃഷി സംരക്ഷിക്കുന്നതിനായി ചേപ്പിലക്കോട് മുതൽ പട്ടാണിക്കാട് വരെ 5.67 കിലോമീറ്റർ ദൂരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സോളാർ ഫെൻസിംഗിന ടെൻഡർ ആയിട്ടുണ്ട്. ഇതിന്റെ നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഈ പദ്ധതിയിൽ കുറ്റിക്കാട് മുതൽ മേലില്ലം വരെ 10 കിലോമീറ്റർ ദൂരം സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനായി നൽകിയ പ്രൊപ്പോസലിന് അടിയന്തരമായി അംഗീകാരം നൽകണം. ഫെൻസിംഗ് പദ്ധതി കൂടാതെ, ആനകളെ തടയുന്നതിന് പ്രത്യേക ഹാങ്ങിംഗ്, ഫെൻസിംഗ് ഉൾപ്പെടെയുള്ള മറ്റ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.