14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 12, 2026
February 8, 2026
February 8, 2026
February 7, 2026
February 6, 2026
February 4, 2026
February 4, 2026
February 3, 2026

കോണ്‍ഗ്രസില്‍ തുറന്ന യുദ്ധം; വിമര്‍ശനവുമായി എം എം ഹസന്‍, പൊട്ടിത്തെറിച്ച് കെ സുധാകരന്‍

നിസഹകരണ പ്രസ്ഥാന’വുമായി എ‑ഐ ഗ്രൂപ്പുകള്‍
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
June 11, 2023 7:55 pm

കെപിസിസി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും, എ‑ഐ ഗ്രൂപ്പുകളുടെ തുറന്ന പോരാട്ടത്തിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് രൂക്ഷമായ പ്രതിസന്ധിയിലേക്ക്. പാര്‍ട്ടിയില്‍ ഐക്യവും പരസ്പര വിശ്വാസവും ഇല്ലാതായെന്നും കെപിസിസി നേതൃത്വത്തിന്റെ നടപടികളാണ് ഐക്യത്തിന് മങ്ങലേല്‍പ്പിച്ചതെന്നും എം എം ഹസന്‍ പരസ്യമായി പ്രതികരിച്ചു. എന്നാല്‍, നേട്ടങ്ങളെല്ലാം അനുഭവിച്ച് ഇപ്പോള്‍ ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും ഈ നീക്കങ്ങള്‍ പാര്‍ട്ടിയെ സഹായിക്കാനുള്ളതല്ലെന്നും കെ സുധാകരന്‍ തുറന്നടിച്ചു.

അതിനിടെ, സമ്മര്‍ദതന്ത്രമെന്ന നിലയില്‍ കെപിസിസി നേതൃത്വത്തോട് ‘നിസഹകരണ പ്രസ്ഥാനം’ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് അധ്യക്ഷന്മാര്‍ക്കായി ഇന്ന് ആരംഭിക്കുന്ന ശില്പശാലകളില്‍ നിന്ന് ചെന്നിത്തലയും എം എം ഹസനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുമെന്നാണ് സൂചന.

താനുമായും ചെന്നിത്തലയുമായും പുനഃസംഘടനാ സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന തീരുമാനം നടപ്പിലായില്ലെന്ന് എം എം ഹസന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വേണ്ടത്ര ചര്‍ച്ചകള്‍ എല്ലാ നേതാക്കളുമായും നടത്തിയിട്ടുണ്ടെന്നാണ് കെ സുധാകരന്‍ നല്‍കുന്ന മറുപടി. അവസാനത്തെ ചര്‍ച്ച ഇവരുമായി നടത്തിയില്ല എന്നതാണ് പരാതി, അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ മാധ്യമങ്ങളുടെ മുമ്പില്‍ എത്തിച്ചത് മറുവിഭാഗമാണെന്നും പക്വതയില്ലാത്ത നടപടിയാണതെന്നും കെ സുധാകരന്‍ പറഞ്ഞു. ബാലിശമായ അഭിപ്രായങ്ങളാണ് ഹസന്റേതെന്നും സുധാകരന്‍ പറയുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും ജനാധിപത്യപരമായി ഒരു പുനഃസംഘടന നടന്നിട്ടില്ല, ഇവരൊക്കെ കൈകാര്യം ചെയ്തിരുന്ന കാലത്ത് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ലിസ്റ്റുണ്ടാക്കി കൊടുക്കുകയായിരുന്നു പതിവെന്നും സുധാകരന്‍ തുറന്നടിച്ചു.

സുല്‍ത്താന്‍ ബത്തേരിയില്‍ എടുത്ത തീരുമാനങ്ങള്‍ അട്ടിമറിച്ചത് നേതൃത്വമല്ല. അട്ടിമറിച്ചുവെന്ന ആക്ഷേപം ഉന്നയിച്ചത് അവരാണ്. അവര്‍ക്കെതിരെ ഞങ്ങള്‍ ആക്ഷേപമൊന്നും ഉന്നയിച്ചില്ല. പത്രസമ്മേളനം നടത്തിയില്ലെന്നും സുധാകരന്‍ പറഞ്ഞു. പ്രതിക്കൂട്ടില്‍ നിന്ന് മറ്റുള്ളവരെ വിമര്‍ശിക്കുന്ന നടപടിയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. വളരെ ചുരുങ്ങിയ വിഭാഗം നേതാക്കള്‍ക്കാണ് പരാതിയുള്ളതെന്നും അവരുടെ പരാതിയുടെ അടിസ്ഥാനകാരണം ഊഹിച്ചാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു.

താരീഖിനെ വരുത്തി വരുതിയിലാക്കാന്‍ കെപിസിസി; വഴങ്ങാതെ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: പുനഃസംഘടനയുമായി ബന്ധപ്പെട്ട് തങ്ങളെ അവഗണിച്ചുവെന്ന പരാതിയുമായി ഹൈക്കമാന്‍ഡിന് മുന്നിലേക്ക് പോകാന്‍ എ‑ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ, അതിന് തടയിടാനുള്ള നീക്കങ്ങള്‍ കെ സുധാകരനും വി ഡി സതീശനും ശക്തമാക്കി. കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് നീക്കങ്ങള്‍. കേരളത്തിലെ നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കമാന്‍ഡ് ആണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും  എം എ ഹസന്‍ പറഞ്ഞിരുന്നു.

ഹൈക്കമാന്‍ഡിന് പരാതി കൊടുത്തോട്ടെയെന്ന് കെപിസിസി അധ്യക്ഷന്‍  പറഞ്ഞുവെങ്കിലും, പരാതികള്‍ ദേശീയ അധ്യക്ഷന് മുന്നിലെത്തുന്നതിന് മുമ്പ് തടഞ്ഞുവയ്ക്കാനാണ് ശ്രമങ്ങള്‍. സംസ്ഥാനത്ത് എത്തിച്ചേരുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വിഷയത്തില്‍ ഇടപെട്ട് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ബ്ലോക്ക് അധ്യക്ഷന്മാരുടെ ശില്പശാലകളുടെ ഉദ്ഘാടനത്തിനായാണ് താരീഖ് അന്‍വര്‍ എത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ താരീഖ് അന്‍വറല്ല ഹൈക്കമാന്‍ഡ് എന്നാണ് എം എം ഹസന്‍  തുറന്നടിച്ചത്. താരിഖ് അന്‍വര്‍ പിന്തുണയ്ക്കുന്നത് വി ഡി സതീശനെയും സുധാകരനെയുമാണെന്ന് എ‑ഐ ഗ്രൂപ്പുകളുടെ പക്ഷം.

Eng­lish Sum­ma­ry: mm has­san react­ed on kpcc reshuf­fle issue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.