
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓരോ സന്ദർശനവും കേരളത്തോട് ബിജെപിയുടെ കേന്ദ്രസർക്കാർ വച്ചുപുലർത്തുന്ന വഞ്ചനാപരമായ സമീപനവും കാപട്യവും കൂടുതൽ കൂടുതൽ വെളിവാക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എറണാകുളം സന്ദർശനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ഏത് നിലയ്ക്ക് നോക്കിയാലും എല്ലാ വികസന സൂചികകളിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി നിതി ആയോഗ് തന്നെ അടയാളപ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. സാമൂഹ്യനീതിയിലും മതമൈത്രിയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ആ രാഷ്ട്രീയ സംസ്കാരത്തോട് വിദ്വേഷവിഭജന ശക്തികൾക്ക് അടക്കാനാവാത്ത പകയാണുള്ളത്. അർഹമായ വിഹിതം നിഷേധിച്ചുകൊണ്ട് സാമ്പത്തികമായി ഞെരുക്കാനും വികസന ക്ഷേമപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാനും അവർ നിരന്തരം ശ്രമിച്ചുപോരുന്നു. ഈ നിലപാട് അതിന്റെ ഏറ്റവും മനുഷ്യത്വഹീനമായ മുഖം കാണിച്ചത് വയനാട്ടിലെ മുണ്ടക്കൈ — ചൂരൽമല ദുരന്തസമയത്തായിരുന്നു എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഒരു മികച്ച അഭിനേതാവിനെ പോലെ വന്നുപോയ പ്രധാനമന്ത്രി യാതൊരു സഹായവും അനുവദിക്കാത്ത സമീപനമാണ് സ്വീകരിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ വിജയത്തെ തുടർന്ന് സംസ്ഥാനത്തിനായി വൻകിട പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചെങ്കിലും മോഡിയുടെ തലസ്ഥാന സന്ദർശനവും വിശേഷിച്ച് ഒന്നും പറയാത്ത പൊള്ളത്തരമായിരുന്നു. ഇപ്പോൾ എറണാകുളത്ത് വന്ന് രാഷ്ട്രീയപ്രസംഗം നടത്തിയപ്പോഴും തങ്ങളുടെ പൊതുസമീപനത്തിൽ നിന്നും വിട്ട് ഒന്നിനും തയ്യാറല്ലായെന്ന് വ്യക്തമാക്കിയിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഈ വഞ്ചനയെപ്പറ്റി കേരളത്തിലെ ബിജെപി നേതൃത്വത്തിന് എന്ത് പറയാനുണ്ടെന്നും ബിനോയ് വിശ്വം ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.