
യുകെ ആസ്ഥാനമായുള്ള പ്രതിരോധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയ്ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഹരിയാനയിലെ ഷിക്കോപൂരില്‍ ഭൂമി ഇടപാടിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ വാദ്രയ്ക്കെതിരെ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രമാണിത്. ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) വാദ്രയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്തത്. കേസിലെ ഒമ്പതാം പ്രതിയാണ് വാദ്ര. കേസ് ഡിസംബർ ആറിന് പരിഗണിക്കും.
കഴിഞ്ഞ മാസം രണ്ടുതവണ ചോദ്യം ചെയ്യലിനായി വാദ്രയെ ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ ആദ്യ സമൻസ് സമയത്ത് സുഖമില്ലെന്നും പിന്നീട് പ്രാദേശിക കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്തേക്ക് പോയതിനാലും ചോദ്യം ചെയ്യലിന് ഹാജരായില്ല. വാദ്രയ്ക്കെതിരെ മൂന്ന് വ്യത്യസ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുകളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്. അതിൽ രണ്ടെണ്ണം ഹരിയാനയിലും രാജസ്ഥാനിലും നടന്ന ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. 2008ലെ ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏപ്രിലിൽ മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഭൂമി ഇടപാടിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കേസ്. 2023ലെ കുറ്റപത്രത്തിലെ ഇഡി കണ്ടെത്തലുകളുമായി ബന്ധപ്പെട്ടതാണ് നിലവിലെ കേസ്. സഞ്ജയ് ഭണ്ഡാരി 2009ൽ ലണ്ടനിലെ 12, ബ്രയാൻസ്റ്റൺ സ്ക്വയറിൽ ഒരു വസ്തു സ്വന്തമാക്കി. വാദ്രയുടെ നിർദേശപ്രകാരം അത് പുതുക്കിപ്പണിതു. ഫണ്ട് റോബർട്ട് വാദ്ര നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. റെയ്ഡുകളെ തുടർന്ന് 2016 ൽ സഞ്ജയ് ഭണ്ഡാരി ഇന്ത്യയിൽ നിന്ന് കടന്നിരുന്നു. ഈ വർഷം ആദ്യം ഡൽഹി കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.