20 February 2026, Friday

Related news

February 20, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് കൂടുതല്‍ പേരെ വെട്ടും

Janayugom Webdesk
ന്യൂഡല്‍ഹി
December 4, 2024 11:03 pm

ആധാര്‍ അധിഷ്ഠിത ഹാജര്‍, വേതന വിതരണം എന്നിവ നിര്‍ബന്ധിതമാക്കി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 10 കോടിയിലധികം പേരെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രവൃത്തി നിര്‍ണയത്തിന് ഭൂമിശാസ്ത്ര വിവര സാങ്കേതിക സംവിധാനം (ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) നടപ്പിലാക്കുന്നു. 10 കോടിയിലധികം തൊഴിലാളികള്‍ ഒഴിവായതിന് പിന്നാലെ പുതിയ സംവിധാനം നടപ്പിലാക്കുന്നത് കൂടുതല്‍ പേരെ ഇനിയും പുറത്താക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. 

പ്രവൃത്തികള്‍ തിരിച്ചറിഞ്ഞ് നിശ്ചയിക്കുന്നതിനും വിഭവങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനുമെന്ന പേരിലാണ് യുക്തധാര അഥവാ ജിഐഎസ് നടപ്പില്‍ വരുത്താന്‍ കേന്ദ്ര ഗ്രാമീണ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന പദ്ധതിയുടെ മേല്‍നോട്ടം ഉറപ്പ് വരുത്തുക, സുസ്ഥിര വികസനം സാധ്യമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമീണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഉപഗ്രഹ ചിത്രം വഴി രേഖപ്പെടുത്തുന്ന പദ്ധതി വിവരം പോര്‍ട്ടല്‍ വഴി പരിശോധിച്ച് അനുമതി നല്‍കാനും അഴിമതി തടയാനും പദ്ധതി സഹായിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കണമെന്നാണ് നിയമപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനുവേണ്ടി നിശ്ചയിച്ച പല പ്രവൃത്തികളും പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാകും. ഇത് തൊഴില്‍ ലഭ്യതയും വരുമാനവും കുറയുന്നതിന് ഇടയാക്കും. ഇതിന്റെ പേരില്‍ ബജറ്റ് വിഹിതത്തില്‍ ഇനിയും വെട്ടിക്കുറവ് വരുത്തിയേക്കുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ആധാര്‍ അധിഷ്ഠിത സേവനം നിര്‍ബന്ധിതമാക്കിയതിനുശേഷം 10.43 കോടി തൊഴിലാളികളെയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. അക്കാദമിക് വിദഗ്ധരുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ‍്മയായ ലിബ്ടെക് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇക്കൊല്ലം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 84.8 ലക്ഷം തൊഴിലാളികളെ നീക്കിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 2022–23, 2023–24 സാമ്പത്തിക വര്‍ഷങ്ങളില്‍ എട്ട് കോടി പേരെ നീക്കം ചെയ‍്തതായി ലിബ്ടെക് ഡാറ്റ പറയുന്നു. 2021–22ല്‍ 1.49 കോടി, 2022–23ല്‍ 5.53 കോടി പേരെയും ഒഴിവാക്കിയെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ മറുപടി നല്‍കിയ കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി അക്കാര്യം നിഷേധിച്ചില്ല. പകരം സംസ്ഥാന സര്‍ക്കാരുകളാണ് തൊഴിലാളികളെ ഒഴിവാക്കിയതെന്ന് കുറ്റപ്പെടുത്തുകയാണ് ചെയ്തത്. 

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ പാര്‍ട്ടികളാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചതും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നടപ്പാക്കിയതും. 2014ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പദ്ധതിക്ക് തുരങ്കംവയ‍്ക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.