
കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട എംഎസ്‌സി കപ്പൽ ഉടമകൾക്ക് തിരിച്ചടി. എംഎസ്‌സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യ ബന്ധന ബോട്ട് ഉടമകൾ നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് കോടതി നടപടി.
കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്‌സി പാൽമേറ കപ്പൽ തടഞ്ഞുവയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എംഎസ്‌സി എൽസ കപ്പല്‍ അപകടത്തെത്തുടർന്ന് കടലിൽ അടിഞ്ഞ മാലിന്യങ്ങൾ കാരണം മത്സ്യബന്ധന ഉപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായി എന്ന പരാതിയുമായി നാല് ബോട്ട് ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇവരുടെ പരാതികളിലാണ് ഇപ്പോൾ വിഴിഞ്ഞത്തുള്ള എംഎസ്‌സി പാൽമേറ കപ്പൽ തടഞ്ഞുവയ്ക്കാനുള്ള ഉത്തരവ്. മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാക്കാമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. മേയ് 24നാണ് കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെയായി അറബിക്കടലിൽ എംഎസ്‌സി എൽസ3 കപ്പൽ അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎസ്‌സി എൽസ3 കണ്ടെയ്നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിങ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കുംവിധം ചരക്കുകപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.