
കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ 139.30 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 140 അടിയിലേക്ക് എത്താനുള്ള സാധ്യത ഒഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ പെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ സ്പിൽവെ വഴി സെക്കൻഡിൽ 9120 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവൻ സ്പിൽവെ ഷട്ടറുകളും ഉയർത്തുമെന്ന അടിയന്തര മുന്നറിയിപ്പ് തമിഴ്‌നാട് ജലവിഭവ വകുപ്പ് പുറത്തിറക്കി. 13 ഷട്ടറുകളും ഒന്നര മീറ്റർ ഉയർത്തി സെക്കൻഡിൽ 10,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.
ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് വ്യാപക നാശനഷ്ടമാണുണ്ടായത്. കുമളി മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലുണ്ടായും വലിയ നാശനഷ്ടമാണുണ്ടായത്. മഴക്കെടുതി കാരണം കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കുമളി ആനവിലാസം റൂട്ടിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇവിടെ മണ്ണ് നീക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. നെടുങ്കണ്ടം മേഖലയിൽ രാത്രിയിലും ശക്തമായ മഴ പെയ്‌തെങ്കിലും ഇന്നലത്തേതിന് സമാനമായ രീതിയിൽ വെള്ളം കയറിയിട്ടില്ല. കല്ലാർ ഡാമിന്റെ തുറന്ന നാല് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. ഒരെണ്ണം മാത്രമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. കുമളിയിൽ രാത്രി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒന്നാം മൈൽ ഭാഗത്തെ കടകളിലും വീടുകളിലും വെള്ളം കയറി. വെള്ളാരംകുന്നിൽ, റോഡിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികനായ പറപ്പള്ളി വീട്ടിൽ തങ്കച്ചൻ മരിച്ചു. കുമളി ചെളിമടയ്ക്ക് സമീപം കെ കെ റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗങ്ങളിലെ പല വീടുകളിലും വെള്ളം കയറുകയും കുമളി ടൗൺ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.