13 October 2024, Sunday
KSFE Galaxy Chits Banner 2

മുസ്ലിം അപരവൽക്കരണത്തിന് ആക്കം കൂട്ടും: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
October 13, 2024 10:33 pm

മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന നിർദേശം മുസ്ലിങ്ങളെ അന്യവൽക്കരിക്കാനും അപരവല്‍ക്കരിക്കാനുമുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ന്യൂനപക്ഷ മതവിഭാഗങ്ങളെ രാഷ്ട്രശത്രുക്കളായി പ്രഖ്യാപിക്കുന്ന വിചാരധാരയുടെ ചുവടു പിടിച്ചാണ് ദേശീയ ബാലാവകാശ കമ്മിഷൻ മുന്നോട്ടു നീങ്ങുന്നത്. ഇത് എൻഡിഎ ഘടകകക്ഷികൾ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ് എൽജെപി നേതാവ് എ കെ ബാജ്പൈ ഇതിനെതിരായി സ്വീകരിച്ചിട്ടുള്ള നിലപാട്. 2005 ലെ ബാലാവകാശ സംരക്ഷണ നിയമത്തിന്റെ മറപിടിച്ചാണ് ഒക്ടോബർ 11ന് സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദേശമെന്ന് കാണാം.

ലോകത്തെവിടെയും ഫാസിസ്റ്റുകൾ പുരോഗമന ജനാധിപത്യ സംവിധാനങ്ങളുടെ മറപിടിച്ചാണ് കുടില ലക്ഷ്യങ്ങൾ നിറവേറ്റി വന്നിട്ടുള്ളതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇതര മതവിഭാഗങ്ങളിൽ പെട്ട കുട്ടികളെ മദ്രസകളിൽ നിന്ന് മാറ്റി ചേർക്കണമെന്ന് കമ്മിഷൻ ചൂണ്ടിക്കാണിക്കുന്നു. ഇതര മതവിഭാഗങ്ങളിൽ പെട്ട ധാരാളം ആളുകളും മദ്രസയിൽ പോയിരുന്നു എന്നതാണല്ലോ ഇത് തെളിയിക്കുന്നത്. എന്തുകൊണ്ടാണങ്ങനെ സംഭവിച്ചത്? 1957 മുതൽ അധികാരത്തിലിരുന്ന ജനകീയ സർക്കാരുകൾ പൊതുവിദ്യാഭ്യാസത്തെ സാർവത്രികമാക്കിയ കേരളത്തിൽ നിന്നുകൊണ്ട് നമുക്കത് മനസിലാക്കാൻ പ്രയാസമാണ്.

വിദ്യാഭ്യാസ അവകാശനിയമം പാസാക്കുന്നതിന് മുമ്പും ശേഷവും സാധാരണക്കാരുടെ കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സൗകര്യം ഇല്ലാത്ത സാഹചര്യമാണ് രാജ്യത്ത് എമ്പാടും നിലനിൽക്കുന്നത്. അതുകൊണ്ടാണ് മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ ഭൗതിക വിദ്യാഭ്യാസവും അതിന് സർക്കാർ ധനസഹായവും നൽകുന്ന രീതി ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഇതിനെ ഇന്ന് വർഗീയവൽക്കരണത്തിന് ആക്കം കൂട്ടുവാൻ വേണ്ടി ദുർവ്യാഖ്യാനം ചെയ്യുകയാണ് ദേശീയ ബാലാവകാശ കമ്മിഷൻ. അപകടകരമായ ഈ നീക്കത്തിൽ നിന്ന് കമ്മിഷൻ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.