13 February 2026, Friday

Related news

February 12, 2026
February 6, 2026
February 4, 2026
February 3, 2026
February 3, 2026
February 1, 2026
January 29, 2026
January 17, 2026
January 15, 2026
January 15, 2026

നാന്ദേഡ് ദുരഭിമാനക്കൊല; കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് പെണ്‍കുട്ടി, സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
December 1, 2025 4:29 pm

ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിൻ്റെ പേരിൽ മഹാരാഷ്ട്രയിലെ നാന്ദേഡിൽ 21കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകൻ്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ്, പ്രതീകാത്മകമായി ‘വിവാഹം’ ചെയ്ത്, ഇനി വിധവയായി കാമുകൻ്റെ വീട്ടിൽ കഴിയുമെന്ന് പെണ്‍കുട്ടി പറഞ്ഞു. കൊല്ലപ്പെട്ട സാക്ഷാം ഗൗതം ടേറ്റും അഞ്ചൽ മമിദ്വാർ എന്ന യുവതിയും തമ്മിൽ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത ജാതിക്കാരായതിനാൽ അഞ്ചലിന്റെ വീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർത്തു.

നവംബർ 27നാണ് സാക്ഷാം ക്രൂരമായ ആക്രമണത്തിന് ഇരയായത്. അഞ്ചലിന്റെ സഹോദരൻ ഹിമേഷ് മമിദ്വാർ സാക്ഷാമിനു നേരെ വെടിയുതിർക്കുകയായിരുന്നു. നിലത്തുവീണ യുവാവിൻ്റെ തല ഇഷ്ടിക കൊണ്ട് തകർത്ത് കൊലപാതകം ഉറപ്പാക്കി. സംഭവസ്ഥലത്തു വെച്ചുതന്നെ സാക്ഷാം മരണപ്പെട്ടു. നവംബർ 28ന് സാക്ഷാമിന്റെ അന്തിമചടങ്ങുകൾക്കിടയിലാണ് അഞ്ചൽ തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ പ്രണയബന്ധം എതിർത്തതിൻ്റെ പേരിലാണ് സാക്ഷാമിനെ കൊലപ്പെടുത്തിയതെന്ന് അഞ്ചൽ പറഞ്ഞു. സാക്ഷാമിനെ കൊന്ന തൻ്റെ മാതാപിതാക്കൾക്കും സഹോദരനും വധശിക്ഷ നൽകണമെന്നും യുവതി ആവശ്യപ്പെട്ടു. ഇനി സ്വന്തം വീട്ടിലേക്ക് മടങ്ങില്ലെന്നും സാക്ഷാമിൻ്റെ വീട്ടിൽ വിധവയായി കഴിയുമെന്നും അഞ്ചൽ വ്യക്തമാക്കി.

സാക്ഷാമിൻ്റെ അമ്മയുടെ പരാതിയിൽ എട്ട് പേർക്കെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അഞ്ചലിന്റെ മാതാപിതാക്കളായ ഗഞ്ജൻ മമിദ്വാർ, ജയശ്രീ, സഹോദരൻ ഹിമേഷ്, സഹായികളായ സൊമേഷ് ലാഖെ, വേദാന്ത് കുന്ദേക്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കുടുംബത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഒരു പ്രായപൂർത്തിയാകാത്തയാളും കേസിൽ പ്രതിയാണ്. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.