5 February 2026, Thursday

Related news

February 5, 2026
February 5, 2026
January 31, 2026
January 29, 2026
January 24, 2026
January 21, 2026
January 12, 2026
January 5, 2026
December 31, 2025
December 30, 2025

മുംബൈയില്‍ നസീറുദ്ദീൻ ഷായുടെ പരിപാടിക്കും വിലക്ക്

Janayugom Webdesk
മുംബൈ
February 5, 2026 10:00 pm

മുംബൈ സർവകലാശാലയുടെ ഉർദു വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് അവസാന നിമിഷം നടന്‍ നസീറുദ്ദീൻ ഷായെ ഒഴിവാക്കി. ഫെബ്രുവരി ഒന്നിന് നടക്കേണ്ടിയിരുന്ന ‘ജഷ്നെ ഉർദു’ എന്ന പരിപാടിയിൽ പങ്കെടുക്കാനിരിക്കെ, ജനുവരി 31‑ന് രാത്രി വൈകിയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന സന്ദേശം സർവകലാശാലയിൽ നിന്ന് ലഭിച്ചതെന്ന് നസീറുദ്ദീൻ ഷാ ഇന്ത്യന്‍ എക്സ്പ്രസിലെഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തി. മുംബൈ കലിന കാമ്പസിൽ ഉർദു ഭാഷയുടെ ആഘോഷത്തിന്റെ ഭാഗമായി കവിതകളും കഥകളും അവതരിപ്പിക്കുന്ന ‘പ്രീത് നഗർ’ എന്ന സെഷനിലാണ് നസീറുദ്ദീൻ ഷാ പങ്കെടുക്കേണ്ടിയിരുന്നത്. സാഹിർ ലുധിയാൻവി, ഫൈസ് അഹമ്മദ് ഫൈസ് തുടങ്ങിയ വിപ്ലവ കവികളുടെ വരികൾ അവതരിപ്പിക്കാൻ അദ്ദേഹം ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്നെ ഒഴിവാക്കിയ ശേഷം താന്‍ പരിപാടിയിൽ നിന്ന് പിന്മാറിയെന്ന് അറിയിച്ച സർവകലാശാലയുടെ നടപടി തികഞ്ഞ നുണയും തന്നെ അപമാനിക്കുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

തന്റെ രാഷ്ട്രീയ നിലപാടുകളാണ് നടപടിക്ക് പിന്നിലെന്ന് നസീറുദ്ദീൻ ഷാ ആരോപിച്ചു. താൻ രാജ്യത്തിനെതിരെ സംസാരിക്കുന്നുവെന്ന് ഒരു മുതിർന്ന സർവകലാശാലാ ഉദ്യോഗസ്ഥൻ പറഞ്ഞതായി അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ഭാരതത്തെ താൻ എവിടെയെങ്കിലും അപകീർത്തിപ്പെടുത്തിയതിന് തെളിവുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ താൻ പുകഴ്ത്തിയിട്ടില്ല എന്നത് സത്യമാണെന്നും രാജ്യത്തിന്റെ ഗതിയെക്കുറിച്ചുള്ള ആശങ്കകളാണ് താൻ പങ്കുവെയ്ക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വിയോജിപ്പുകളെ രാജ്യദ്രോഹമായി കാണുന്ന രീതിയും ചിന്തകളെ നിയന്ത്രിക്കുന്ന ‘തോട്ട് പൊലീസ്’ സംവിധാനവും രാജ്യത്ത് പ്രകടമാണെന്ന് അദ്ദേഹം വിമർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.