13 December 2025, Saturday

Related news

November 9, 2025
October 31, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 13, 2025

ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്; കേരളം നിശ്ചലമാകും

Janayugom Webdesk
തിരുവനന്തപുരം
July 8, 2025 8:10 am

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക ദ്രോഹ നയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ ജീവനക്കാർ എന്നിവരടക്കം ഇന്ന് അര്‍ധരാത്രി മുതല്‍ നടത്തുന്ന പണിമുടക്കില്‍ കേരളം നിശ്ചലമാകും. ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയും കേരളത്തിലെ തൊഴില്‍ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് എല്ലാ തൊഴില്‍ മേഖലകളും പണിമുടക്കില്‍ പങ്കെടുക്കും. വാണിജ്യ‑വ്യാപാര‑വ്യവസായ മേഖല പൂര്‍ണമായും നിശ്ചലമാകും. കേന്ദ്ര — സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം മേഖലകളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും സഹകരിക്കും. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെട്രോളിയം, പാചകഗ്യാസ് മേഖലയിലെയും തൊഴിലാളികളും ട്രക്ക്, ടാങ്കർ മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. ആശുപത്രി, പാൽ, പത്രവിതരണം, വിനോദ സഞ്ചാര മേഖല എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. അതേസമയം, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പണിമുടക്കുമായി സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു.

പണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് രാജ്ഭവന് മുമ്പില്‍ 10,000 പേര്‍ പങ്കെടുക്കുന്ന കൂട്ടായ്മ നടക്കും. സമിതി ജനറല്‍ കണ്‍വീനര്‍ എളമരം കരീം ഉദ്ഘാടനം ചെയ്യും. ജില്ലാകേന്ദ്രങ്ങളില്‍ 1,020 ഇടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടക്കും. പണിമുടക്കിന്റെ ഭാഗമായി മൂന്ന് മേഖലാജാഥകള്‍ നടന്നിരുന്നു. ഇവയിലെല്ലാം തന്നെ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ജില്ലാ-പ്രാദേശിക കേന്ദ്രങ്ങളിലും പ്രചരണജാഥകള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കുറഞ്ഞ വേതനം 26,000 രൂപയാക്കുക, ലേബര്‍ കോഡ് ഉപേക്ഷിക്കുക, കരാര്‍ തൊഴിലാളികള്‍ക്കും തുല്യജോലിക്ക് തുല്യ വേതനം നല്‍കുക, ഇപിഎഫ് പെൻഷൻ മിനിമം 9,000 രൂപ നല്‍കുക, എൻപിഎസ്, യുപിഎസ് ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാരില്‍ നിലനിര്‍ത്തുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.