11 February 2026, Wednesday

Related news

February 11, 2026
February 8, 2026
February 6, 2026
January 31, 2026
January 31, 2026
January 23, 2026
January 12, 2026
January 8, 2026
January 7, 2026
January 7, 2026

നാവിക സേനാ തോള്‍മുദ്ര; മോഡി പ്രഖ്യാപനം ചട്ടലംഘനം

Janayugom Webdesk
ചണ്ഡീഗഡ്
December 5, 2023 10:17 pm

നാവികസേനാംഗങ്ങളുടെ തോള്‍മുദ്രയില്‍ വരുത്തിയ പരിഷ്കാരം ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി ചട്ടലംഘനമെന്ന് വിരമിച്ച സൈനികര്‍. ആഭ്യന്തരമായി സേനാത്തതലവന്‍ പ്രഖ്യാപിക്കേണ്ട പരിഷ്കാരം സ്വയം നടത്തിയതിലൂടെ മോഡി ചട്ടലംഘനമാണ് നടത്തിയതെന്ന് വിരമിച്ച നാവികസേനാ തലവന്‍മാര്‍ അഭിപ്രായപ്പെട്ടു. നാവികസേനാ ദിനത്തിലാണ് ശിവജിയുടെ നാവികസേനയുടെ ഭാഗമായിരുന്ന തോള്‍മുദ്ര ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാക്കി മോഡി പ്രഖ്യാപിച്ചത്. നാവിക സേനയിലെ പദവികൾ ഇന്ത്യൻ സംസ്കാരത്തിനനുസരിച്ച് പുനർനാമകരണം ചെയ്യുമെന്നും മോഡി പ്രഖ്യാപിച്ചിരുന്നു. 

സേനയുടെ മുദ്രയും മറ്റ് പരിഷ്കാരങ്ങളും തികച്ചും ആഭ്യന്തരമായ കാര്യമാണെന്നും ഇതില്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നത് അനുചിതമാണെന്നും പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന നാവിക സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രൂക്ഷ വിമര്‍ശനത്തിനും ഭീഷണിക്കും നിയമ നടപടിക്കും വിധേയമാകേണ്ടി വരുന്നത് കണക്കിലെടുത്താണ് പേര് പരസ്യമാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ നാവികസേന പതാകയായിരുന്ന ബ്രിട്ടിഷ് പടക്കപ്പല്‍ സെന്റ് ജോര്‍ജിന്റെ മുദ്രയ്ക്ക് പകരം ഛത്രപതി ശിവജിയുടെ പതാക സ്വീകരിക്കാന്‍ നാവികസേന തീരുമാനിച്ചിരുന്നു. കോളനി മുദ്രകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായായിരുന്നു പതാകയിലെ മാറ്റം. ബ്രിട്ടിഷ് റോയല്‍ നേവി പാലിച്ചിരുന്ന ചിട്ടകളില്‍ മാറ്റം വരുത്താനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ തോള്‍മുദ്രയിലെ പരിഷ്കാരം. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന ബാറ്റണില്‍ മാറ്റം വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുയോജ്യമാല്ലെന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായത്തെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. 

കരസേനയിലും നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സിഖ്, ജാട്ട്, രജ്പുത്, ഗൂര്‍ഖ, ഗഡ്‌വാള്‍, കുമാവോണ്‍ റെജിമെന്റുകളെ ഒറ്റകുടക്കീഴിലാക്കി സൈന്യത്തില്‍ ലയിപ്പിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. ഇന്ത്യന്‍ പാരമ്പര്യം കാത്തുസുക്ഷിക്കുന്ന കരസേനയുടെ നട്ടെല്ലായ ഇത്തരം റെജിമെന്റുകളെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢനീക്കമാണ് പ്രതിരോധ മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്. 2001 ലെ അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരിന്റെ കര‑നാവിക‑വ്യോമസേന പതാകയിലും മുദ്രകളിലും മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനം ലംഘിച്ചാണ് മോഡി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും മതപരമായ പരിവേഷം നല്‍കാനുമുള്ള തീരുമാനം ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Eng­lish Summary:Naval Seal; Mod­i’s announce­ment is illegal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.