4 March 2026, Wednesday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 27, 2026
February 26, 2026
February 8, 2026
February 3, 2026
January 12, 2026
January 3, 2026

സാംസ്കാരിക തലസ്ഥാനം കടന്ന് എറണാകുളത്തേക്ക്

പി ആർ റിസിയ
തൃശൂർ
December 6, 2023 10:54 pm

മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുമ്പോൾ പരാതികളും ആകുലതകളും പങ്കുവയ്ക്കാനായി ജനസഞ്ചയം ഒരുഭാഗത്ത്. ഏറെനാളായി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ പരിഹരിച്ച സന്തോഷത്താല്‍ വിടർന്ന മുഖങ്ങളുമായി ആയിരങ്ങൾ മറുഭാഗത്ത്… നാടാകെ ഒരേ മനസോടെ ഏറ്റെടുത്ത നവകേരള സദസ് സമാനതകളില്ലാത്തതായി മുന്നേറുന്നു.
പാതയോരങ്ങളിൽ തടിച്ചുകൂടുന്ന ജനാവലിയും അവരുടെ ആവേശവും സ്നേഹവായ്പുമെല്ലാം മുന്നേറ്റത്തിന്റെ വ്യക്തമായ സാക്ഷ്യമായിരുന്നു. ജില്ലയിലെ മൂന്നാം ദിവസത്തിലെ പര്യടനത്തിൽ വൻ ജനസഞ്ചയമാണ് ഓരോ മണ്ഡലത്തിലും കാണാനായത്. കയ്പമംഗലം, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടന്നത്.
തൃശൂർ രാമനിലയത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കയ്പമംഗലം മണ്ഡലത്തിലെ എംഇഎസ് അസ്മാബി കോളജിലേക്ക് പുറപ്പെട്ടത്. പൊരിവെയില്‍ വകവയ്ക്കാതെ പതിനായിരങ്ങളാണ് എത്തിച്ചേർന്നത്. അതിരാവിലെ മുതൽ ജനം പ്രവഹിക്കുകയായിരുന്നു. 

കേന്ദ്രസർക്കാരിന്റെ അവഗണയ്ക്കെതിരെ ശക്തമായി ആഞ്ഞടിച്ച മുഖ്യമന്ത്രി ജനങ്ങളെ അണിനിരത്തി കേന്ദ്രത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുമെന്നും അറിയിച്ചു.
തുടർന്ന് മാള സെന്റ് ആന്റണീസ് സ്ക്കൂളിൽ നടന്ന സദസിലും ഇരിങ്ങാലക്കുട നഗരസഭാ മൈതാനത്ത് നടന്ന ഇരിങ്ങാലക്കുട മണ്ഡലം സദസിലും ആളുകള്‍ ആർത്തിരമ്പുകയായിരുന്നു. മൂന്ന് മണിക്കൂറുകൾ മുന്നേ കൗണ്ടറുകൾ ആരംഭിച്ചതും ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകൾ സജ്ജീകരിച്ചതും നിവേദനങ്ങൾ നൽകുവാനെത്തിയവർക്ക് സഹായകമായി. പുതുക്കാട് മണ്ഡലത്തിലെ തലോർ ദീപ്തി എച്ച്എസ്എസിലായിരുന്നു നവകേരള സദസ് സമാപനം. ആദ്യദിനത്തിൽ ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂർ മണ്ഡലങ്ങളിൽ നിന്നായി 17,323 നിവേദനങ്ങളും രണ്ടാംദിനം മണലൂർ, നാട്ടിക, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളിൽ നിന്നും 16,992 നിവേദനങ്ങളും ലഭിച്ചു. 

നാളെ രാവിലെ എറണാകുളം ജില്ലയിലെ ആദ്യ പ്രഭാതയോഗം അങ്കമാലി അഡ്‌ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. തുടര്‍ന്ന് 11ന് ചാലക്കുടിയിലെ നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും തിരിക്കും. അവിടെ നിന്ന് വീണ്ടും എറണാകുളം ജില്ലയിലേക്ക് മടങ്ങും.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.