
ഇന്ത്യന്‍ നാവികസേനയുടെ കരുത്തും മികവും വിളിച്ചോതി ശംഖുംമുഖത്ത് നാവിക ദിനാഘോഷം. രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയായെത്തിയ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും പങ്കെടുത്തു. വിമാനത്താവളത്തിൽ നിന്നും വേദിയിലെത്തിയ രാഷ്ട്രപതിക്ക് എംഎച്ച് 60 ആർ ഹെലികോപ്റ്ററുകൾ സല്യൂട്ട് നൽകി. യുദ്ധക്കപ്പലുകളായ ഐഎൻഎസ് ഇംഫാലും ഐഎൻഎസ് ഉദയഗിരിയും ഐഎൻഎസ് കമാലും ഐഎൻഎസ് കൊൽക്കത്തയും ചേർന്ന് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു. പാരച്യൂട്ടിൽ പറന്നിറങ്ങിയ മറൈൻ കമാൻഡോകൾ രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. സേനയുടെ പ്രവർത്തന മികവ് വിളിച്ചോതുന്ന പോർവിമാനങ്ങളുടേയും പടക്കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങൾ കാണികള്‍ക്ക് വിരുന്നായി. ഇന്ത്യന്‍ പടക്കപ്പലുകളായ ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കമാൽ എന്നിവയും പായ്ക്കപ്പലുകളായ തരംഗിണിയും സുദർശിനിയും മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ഉൾപ്പെടെയുള്ള 19 നാവിക യുദ്ധ സംവിധാനങ്ങളാണ് തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കിയത്.
വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫ്, ഹെലികോപ്റ്ററിൽനിന്നുള്ള എയർ ലിഫ്റ്റിങ്, പാരാഗ്ലൈഡിങ് ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങൾ സേനയുടെ ഉൾക്കരുത്തും നീക്കങ്ങളിലെ കൃത്യതയും വേഗതയും സാങ്കേതിക മികവും എടുത്തുകാട്ടി. യുദ്ധത്തിനും നിരീക്ഷണത്തിനുമുള്ള ലോങ് റേഞ്ച് ആന്റി സബ്മറൈൻ വിമാനമായ പി8ഐ, മിഗ്, ഹോക്സ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേർന്നാണ് ആകാശ കാഴ്ച ഒരുക്കിയത്. ആർത്തിരമ്പുന്ന കടൽപ്പരപ്പിൽ സെർച്ച് ആൻഡ് സീഷർ ഓപ്പറേഷൻ, ഹെലികോപ്റ്റർ വഴി കമാൻഡോകളെ ലക്ഷ്യസ്ഥാനത്ത് ഇറക്കുന്ന ഹെലികോപ്റ്റർ ബോൺ ഇൻസേർഷൻ, രക്ഷാദൗത്യം എന്നിവയുടെ പ്രദർശനവും നടന്നു. സതേൺ നേവൽ കമാൻഡിന്റെ മ്യൂസിക്കൽ ബാൻഡും കണ്ടിന്യൂയിറ്റി ഡ്രില്ലും സീ കേഡറ്റുകൾ അവതരിപ്പിച്ച ഹോൺ ആന്റ് പൈപ്പ് ഡാൻസും പരിപാടിയെ വ്യത്യസ്തമാക്കി. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആരംഭിച്ച ആഘോഷപരിപാടികൾക്ക് പരിസമാപ്തിയായി തീരക്കടലിൽ യുദ്ധക്കപ്പലുകൾ വൈദ്യുതി ദീപങ്ങളാൽ അലംകൃതമായി അണിനിരന്നു. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഠ്, ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.