27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 17, 2025
March 29, 2025
February 26, 2025
February 20, 2025
January 14, 2025
January 13, 2025
January 9, 2025
January 8, 2025
January 7, 2025
November 21, 2024

നീറ്റ് യുജി ചോദ്യപേപ്പര്‍ കുംഭകോണം:പണം നല്‍കി വാങ്ങിയത് 144പേര്‍, ഉത്തരം തയ്യാറാക്കിയത് 9 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 9, 2024 11:29 am

മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ ചോര്‍ത്തിയ ചോദ്യപേപ്പര്‍ പണം കൊടുത്ത് വാങ്ങിയത് 144 വിദ്യാര്‍ഥികളെന്നും ഉത്തരം തയ്യാറാക്കി നൽകിയത് ഒമ്പത് മെഡിക്കൽ വിദ്യാര്‍ഥികളെന്നും സിബിഐ. ഇവരെയെല്ലാം തിരിച്ചറിഞ്ഞതായും ജാര്‍ഖണ്ഡിലെ ഹസാരിബാ​ഗ് ഒയാസിസ് സ്കൂളാണ് ചോര്‍ച്ചയുടെ പ്രഭവകേന്ദ്രമെന്നും പട്നയിലെ പ്രത്യേക കോടതിയിൽ സമര്‍പ്പിച്ച സിബിഐ മൂന്നാംഘട്ട കുറ്റപത്രത്തിൽ പറയുന്നു.

പരീക്ഷാകേന്ദ്രമായ ഒയാസിസ് സ്കൂളിൽ നിന്ന് പ്രിൻസിപ്പലും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഹസാരിബാ​ഗിലെ കോര്‍ഡിനേറ്ററുമായ അഹ്സാനുള്‍ ഹഖ്, സെന്റര്‍ സുപ്രണ്ടായ വൈസ് പ്രിൻസിപ്പല്‍ ഇംതിയാസ് ആലം എന്നിവരുടെ സഹായത്തോടെ ജംഷഡ്പുര്‍ എൻഐടി 2017 ബാച്ച് സിവിൽ എൻജിനിയര്‍ പങ്കജ് കുമാര്‍ ആണ് ചോദ്യം പേപ്പര്‍ ചോര്‍ത്തിയത്. പരീക്ഷാദിനമായ മെയ് 5ന് രാവിലെ എട്ടിന് ചോ​ദ്യപപ്പര്‍ പെട്ടി സ്കൂളിലെത്തിച്ച് കൺട്രോര്‍ റൂമിൽ സൂക്ഷിച്ചു. ഈ മുറിയിലേക്ക് പങ്കജ്കുമാറിനെ പ്രവേശിപ്പിച്ചു. വിദ​ഗ്ധമായി പെട്ടി തുറന്ന് ചോദ്യം പേപ്പറിന്റെ എല്ലാ പേജുകളുടെയും ഫോട്ടോ എടുത്തശേഷം തിരികെവച്ച് സീൽ ചെയ്തു.

ഹസാരിബാ​ഗിലെ രാജ് ​ഗസ്റ്റ് ഹൗസിലെത്തി ഫോട്ടോകള്‍ സഹായി സുരേന്ദ്രകുമാര്‍ ശര്‍മയ്ക്ക് കൈമാറി. ഇവിടെയുണ്ടായിരുന്ന ഒമ്പത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉത്തരം തയാറാക്കിയ ശേഷം സ്കാൻ ചെയ്ത് വിവിധ സ്ഥലങ്ങളിലുള്ള സംഘാം​ഗങ്ങള്‍ക്ക് അയച്ചുനൽകി. ഇവര്‍ ഇതിന്റെ പ്രിന്റ് എടുത്ത് പരീക്ഷയ്ക്ക് മുമ്പ് പണം നൽകിയ പരീക്ഷാര്‍ഥികള്‍ക്ക് കൈമാറി. പിന്നീട് ഇത് കത്തിച്ചുകളഞ്ഞു. പരീക്ഷാര്‍ഥികളിൽ ചിലര്‍ താമസിച്ച പട്നയിലെ ഹോസ്റ്റലിൽ നിന്ന് കിട്ടിയ പകുതി കത്തിയ പേപ്പറിലെ സീരിയിൽ നമ്പറാണ് ഒയാസിസ് സ്കൂളിലേക്ക് അന്വേഷണമെത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.