
നെന്മാറ പോത്തുണ്ടിയിലെ സജിത കൊലക്കേസിൽ പ്രതി ചെന്താമര (ചെന്താമരാക്ഷൻ) കുറ്റക്കാരനാണെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. വിധി കേൾക്കുന്നതിനായി സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു. പ്രതി പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് വിധി വരുന്നതിന് മുൻപ് അതുല്യയും അഖിലയും പ്രതികരിച്ചത്.

സജിത കൊലക്കേസിൽ റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഈ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് ആറ് വർഷങ്ങൾക്ക് ശേഷം സജിത കൊലക്കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന സജിതയെ വീട്ടിൽ കയറി ചെന്താമര വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴികളുമാണ് കേസിൽ നിർണായകമായത്. ഈ കേസിൽ വിധി വന്നതോടെ ചെന്താമര തന്നെ പ്രതിയായ നെന്മാറ ഇരട്ടക്കൊലപാതകക്കേസിൻ്റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.