നഗരത്തിൽ നടപ്പാക്കുന്ന എഡിബി കെയുഡബ്ല്യുഎസ്ഐപി കുടിവെള്ള പദ്ധതിയിൽ ആലുവയിലെ നിർദ്ദിഷ്ട 190 എംഎൽഡി പദ്ധതിയും ഉൾപ്പെടുത്തും. വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെ സംഘടനകളുമായി മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിൻ എന്നിവർ നടത്തിയ ചർച്ചയിൽ ഇക്കാര്യം ധാരണയായി. കൊച്ചി നഗരസഭയുമായും ഇക്കാര്യം നേരത്തെ ചർച്ച ചെയ്ത് ധാരണയിലെത്തിയിരുന്നു.
കൊച്ചി കോർപ്പറേഷൻ, സമീപമുള്ള അഞ്ച് മുനിസിപ്പാലിറ്റികൾ, പതിമൂന്ന് പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങൾക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ് ആലുവയിൽ നിലവിലുള്ള ശുദ്ധീകരണശാലക്ക് സമീപം വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള 1.57 ഹെക്ടർ സ്ഥലത്തെ 190 എംഎൽഡി ശുദ്ധീകരണശാലയിൽ പുതിയ ജലവിതരണ സ്രോതസ്സ് യാഥാർത്ഥ്യമാകുന്നത്. കൊച്ചി കോർപ്പറേഷനും സമീപ പ്രദേശങ്ങൾക്കും ആവശ്യമായ തോതിൽ ഗാർഹിക — വാണിജ്യ ആവശ്യങ്ങൾക്കുളള ജലം പൂർണ്ണതോതിൽ ഇപ്പോൾ ലഭ്യമല്ല. ജൽ ജീവൻ മിഷൻ, അമൃത് പദ്ധതി എന്നിവ വഴിയുള്ള കുടിവെളള കണക്ഷൻ പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ കുടിവെള്ള ആവശ്യം വീണ്ടും വർധിക്കും.
ഈ സാഹചര്യത്തിലാണ് 2050 വരെയുളള ഉപഭോഗ ഡിമാന്റ് കണക്കാക്കി ആലുവയിൽ നിർദ്ദിഷ്ട 190 എംഎൽഡി പ്ലാന്റ് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പെരിയാറിൽ പുതിയ പമ്പ് ഹൗസ്, പമ്പ് സെറ്റ്, ഉന്നതതല ജലസംഭരണി, ശുദ്ധീകരണശാല ഉൾപ്പെടെയുളള ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കായി തയ്യാറാക്കിയ 523 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. പുതിയ ജലശുദ്ധീകരണശാല നിലവിൽ വരുമ്പോൾ ആലുവ, ഏലൂർ¸ തൃക്കാക്കര, കളമശ്ശേരി, മരട് മുനിസിപ്പാലിറ്റികൾക്കും, കീഴ്മാട്, എടത്തല, ചൂർണിക്കര, ഞാറയ്ക്കൽ, എളംകുന്നപ്പുഴ, മുളവുകാട്, നായരമ്പലം, വരാപ്പുഴ, ചേരാനെല്ലൂർ, കുമ്പളം, ചെല്ലാനം, കുമ്പളങ്ങി, കടമക്കുടി എന്നീ ഗ്രാമപഞ്ചായത്തുകൾക്കും കൊച്ചി കോർപ്പറേഷനും പ്രയോജനപ്പെടുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.