17 February 2026, Tuesday

Related news

February 16, 2026
February 12, 2026
February 11, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 6, 2026
February 6, 2026
February 6, 2026

നവകേരള നിര്‍മ്മാണ രേഖ മോഡിയുടെ ചങ്ങാത്ത മുതലാളിത്തത്തിന് ബദല്‍: സിപിഐ(എം)

ജയന്‍ മഠത്തില്‍
കൊല്ലം
March 8, 2025 11:00 pm

സിപിഐ(എം) സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള നിര്‍മ്മാണത്തിന് പുതുവഴികള്‍ എന്ന രേഖ മോഡി സര്‍ക്കാരിന്റെ ചങ്ങാത്ത മുതലാളിത്തത്തിന് ബദലാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മോഡിയുടെ ചങ്ങാത്ത മുതലാളിത്തത്തില്‍ മൂന്ന് ഗുണഭോക്താക്കളാണുള്ളത്. കോര്‍പറേറ്റ് മാനേജ്മെന്റും രാഷ്ട്രീയ നേതൃത്വവും ഉന്നത ബ്യൂറോക്രാറ്റുകളും. ഇത് മൂന്നും ചേര്‍ന്ന് ശതകോടിക്കണക്കിന് രൂപയാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ കൊള്ളയടിക്കുന്നത്. കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനവും വില്‍ക്കാന്‍ കേരള വികസന രേഖ നിര്‍‍ദേശിക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന് ഒരുതരത്തിലും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ അവിടെ സ്വകാര്യ പങ്കാളിത്തത്തെപ്പറ്റി ആലോചിക്കാം എന്നാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. വിഭവസമാഹരണത്തെ ജനോപകാരപ്രദമായ രീതിയില്‍ ഫലപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും എന്നതിന്റെ പാഠശാലയായിരിക്കും കേരളത്തിന്റെ ഈ ബദല്‍ എന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനത്തിന്റെ മൂന്നാം ദിവസം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

യൂസര്‍ ഫീയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു കാര്യവും തീരുമാനിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനത്തിലേക്ക് പോകില്ലെന്നും ചോദ്യത്തിന് മറുപടിയായി പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. നിർദേശങ്ങള്‍ ജനവിരുദ്ധമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. അടിസ്ഥാന വര്‍ഗങ്ങളുടെ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നത് ഉറപ്പാക്കും. ഇതോടൊപ്പം പരമ്പരാഗത ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവരെയും ചേര്‍ത്തുപിടിക്കും. കെ റെയിൽ പദ്ധതി കേന്ദ്രസർക്കാർ അനുമതി തന്നാൽ ഉടൻ ആരംഭിക്കാൻ കഴിയുമെന്നും നയം നടപ്പിലാക്കുന്ന ഘട്ടം വരുമ്പോൾ വികസന രേഖ എൽഡിഎഫിൽ ചർച്ച ചെയ്യുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറ‍ഞ്ഞു. കേരളത്തിന്റെ വികസനം മുരടിപ്പിക്കുക എന്നതാണ് കേന്ദ്ര നിലപാട്.
രേഖ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കും. കാർഷിക മേഖലയിലും ടൂറിസത്തിലും കൂടുതൽ ശ്രദ്ധ വേണമെന്ന നിര്‍ദേശം സമ്മേളനം മുന്നോട്ട് വച്ചു. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും പാരിസ്ഥിതിക പ്രശ്നങ്ങളെയും കാലാവസ്ഥാ വ്യതിയാനത്തെയും പരിഗണിച്ചുകൊണ്ടുവേണം വികസന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതെന്നും സമ്മേളനം ചര്‍ച്ചചെയ്തതായി എം വി ഗോവിന്ദന്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.