23 January 2026, Friday

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ്

Janayugom Webdesk
തിരുവനന്തപുരം
June 8, 2023 11:01 pm

കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ‌്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ സോട്ടോ) ഔദ്യോഗിക വെബ്‌സൈറ്റ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. എന്‍ഐസി, സി ഡിറ്റ് എന്നിവ മുഖേനയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്രീകൃത പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നതിനാണ് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. അവയവദാന മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താന്‍ വെബ്‌സൈറ്റ് സഹായിക്കും. 

അവയവദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്തെ കച്ചവട താല്പര്യങ്ങള്‍ അവസാനിപ്പിക്കാനും സുതാര്യമാക്കാനും വേണ്ടിയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കെ സോട്ടോ ആരംഭിച്ചത്. പുതിയ വെബ്‌സൈറ്റിലൂടെ സംസ്ഥാനതലത്തില്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ഏകോപിപ്പിക്കാനും സാധിക്കും. അവയവ ദാനവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. https://ksotto.kerala.gov.in/ എന്നതാണ് വെബ്‌സൈറ്റിന്റെ വിലാസം. 

പൊതുജനങ്ങള്‍ക്ക് അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്റര്‍ഫേസും അവയവങ്ങള്‍ രോഗികള്‍ക്ക് അവര്‍ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഹോസ്പിറ്റല്‍ ലോഗിനുമുണ്ട്. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സമര്‍പ്പിക്കുന്നതിനും അതിനുള്ള രേഖയായ ഡോണര്‍ കാര്‍ഡ് പ്രിന്റ് ചെയ്‌തെടുക്കാനുമുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. സംശയനിവാരണത്തിനുള്ള വിഭാഗവുമുണ്ട്.

അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങള്‍, ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, പ്രധാന പ്രോട്ടോകോളുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രോസീജിയറുകള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കെ-സോട്ടോയുടെ ഭരണപരമായ വിവരങ്ങള്‍, റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ എന്നിവയും വൈബ്സൈറ്റില്‍ ലഭ്യമാണ്. 

Eng­lish Summary:New web­site for Kay Soto to coor­di­nate organ donation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.