
സിറ്റി മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സൊഹ്‍റാന്‍ മംദാനിക്ക് വിജയം പ്രവചിച്ച് സര്‍വേ ഫലങ്ങള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആന്‍ഡ്രൂ ക്യൂമോയുടെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലീവയുടെയും ലീഡ് ആഴ്ചതോറും കുറഞ്ഞുവരികയാണെന്ന് വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നു. ക്വിന്നിപിയാക് നടത്തിയ സര്‍വേയില്‍ സാധ്യതയുള്ള വോട്ടർമാരിൽ 43% പിന്തുണയോടെ മംദാനി മുന്നിലാണ്. ക്യൂമോയ്ക്ക് 33%, സ്ലിവയ്ക്ക് 14% എന്നിങ്ങനെയാണ് പ്രവചനം. നാലിന് നടക്കുന്ന സിറ്റി മേയര്‍ തെരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിന്റെ ജനഹിത പരിശോധനയാണെന്ന വിലയിരുത്തല്‍ നിലനില്‍ക്കെ മംദാനിയുടെ വിജയം കോര്‍പറേറ്റുകള്‍ക്കും വലതുപക്ഷത്തിനും തിരിച്ചടിയാകും.
മംദാനി വിജയിച്ചാൽ ഫെഡറൽ സൈന്യത്തെ ഉപയോഗിച്ച് ന്യൂയോർക്ക് നഗരം ആക്രമിക്കുമെന്നും ഫെഡറൽ സഹായം നിർത്തലാക്കുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. മുതലാളിത്തത്തിന്റെ തലസ്ഥാനമായ ന്യൂയോര്‍ക്ക് താമസിയാതെ ഒരു സോഷ്യലിസ്റ്റ് മേയറെ തെരഞ്ഞെടുത്തേക്കാമെന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാന അസംബ്ലി അംഗമായ സൊഹ്‌റാൻ മംദാനിയുടെ ഉയര്‍ച്ച അമേരിക്കൻ രാഷ്ട്രീയത്തിലെ അസാധാരണമായ ഒരു വഴിത്തിരിവാണ്. ഡെമോക്രാറ്റിക് പാർട്ടിക്കും, അമേരിക്കയുടെ സ്വത്വത്തെ ഇത്രയധികം നിർവചിക്കുന്ന ന്യൂയോര്‍ക്ക് നഗരത്തിനും, അദ്ദേഹത്തിന്റെ വിജയം വെറുമൊരു തെരഞ്ഞെടുപ്പ് ഫലമാകാന്‍ സാധ്യതയില്ല. മംദാനി വിജയിച്ചാല്‍ ആധുനിക യുഎസ് ചരിത്രത്തിലെ സോഷ്യലിസത്തിന് ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായിരിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഭവന വാടക, ഗതാഗതം, അതിജീവനം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു മംദാനിയുടെ പ്രചരണം. ബേണി സാൻഡേഴ്‌സിന്റെയും അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടെസിന്റെയും പിന്തുണ മംദാനിയുടെ പ്രചരണത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. ഇസ്രയേലിനെ പരസ്യമായി വിമർശിച്ചിട്ടും ജൂത വോട്ടർമാർക്കിടയിൽ മംദാനി മുന്നിലാണ് എന്നതാണ് ഏറ്റവും ആശ്ചര്യകരം. അതേസമയം, മംദാനിയുടെ മുസ്ലിം സ്വത്വത്തെ ലക്ഷ്യമിട്ടുള്ള കുപ്രചാരണങ്ങളും കുറവല്ല. മുൻ ഗവർണറും സ്വതന്ത്ര മേയർ സ്ഥാനാർത്ഥിയുമായ ആൻഡ്രൂ ക്യൂമോയാണ് മംദാനിക്കെതിരെ പ്രധാനമായും ഇസ്ലാമോഫോബിക് പ്രചാരണം നടത്തുന്നത്. മറ്റൊരു 9/11 ആവര്‍ത്തിക്കാതിരിക്കട്ടെ എന്നുപോലും ഒരുവേളയില്‍ ക്യൂമോ പറഞ്ഞിരുന്നു.
എന്നാല്‍ അത്തരം തന്ത്രങ്ങൾ പരാജയപ്പെടുന്നതായാണ് മംദാനിയുടെ മുന്നേറ്റത്തിലൂടെ വ്യക്തമാകുന്നത്. ട്രംപ് യുഗത്തിലെ രാഷ്ട്രീയത്തോടുള്ള നിരാശയുടെ വ്യക്തമായ പ്രകടനമാണ് മംദാനിയുടെ ജനപ്രീതിയിലെ കുതിച്ചുചാട്ടം. ട്രംപിന്റെ ഭരണശൈലിക്കെതിരെ ജനങ്ങൾക്ക് തിരിച്ചടിക്കാനുള്ള ഒരു മാർഗമാണിതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നോ കിങ് പ്രതിഷേധങ്ങളിലെ വൻ ജനപങ്കാളിത്തം അതേ വികാരത്തിന്റെ പ്രതിഫലനമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.