
ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്‌ട്രപതി ആരെന്ന ചർച്ച സജീവമായി. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ ഉപരാഷ്‌ട്രപതി ആകുവാനുള്ള ചർച്ചകൾ ബിജെപി കേന്ദ്ര നേതൃത്വത്തിൽ സജീവമായി. നരേന്ദ്ര മോഡിയുമായി അടുത്തു നിൽക്കുന്ന തരൂരിന്റെ പല നിലപാടുകളും കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി നിൽക്കുമ്പോഴാണ് ബിജെപിയുടെ പുതിയ നീക്കം. തരൂരിനെ ഉപരാഷ്ട്രപതിയാക്കിയാൽ ഒഴിവ് വരുന്ന തിരുവനന്തപുരം ലോക്‌സഭാ സീറ്റിലേക്ക് രാജീവ് ചന്ദ്രശേഖറിനെ മത്സരിപ്പിക്കാമെന്നും ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും ബിജെപി പരിഗണിക്കുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിൽ നിന്നും ഏറ്റെടുക്കാം എന്നതാണ് ബിജെപിയുടെ ലക്‌ഷ്യം.
ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്രസർക്കാരുമായുള്ള ഭിന്നതയെന്ന അഭ്യൂഹം ശക്തമാകുന്നുണ്ട്. ഡൽഹിയിലെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ഇംപീച്ച്മെന്റ് നടപടിയിൽ കേന്ദ്ര സർക്കാരും ഉപരാഷ്ട്രപതിയും രണ്ട് ധ്രുവങ്ങളിലായതാണ് ഭിന്നത രൂക്ഷമാക്കിയത് എന്നാണ് വിവരം. ഇംപീച്ച്മെന്റ് നടപടികൾക്ക് മുൻകൈ എടുക്കുമെന്ന് കേന്ദ്രസർക്കാർ ഉപരാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഇതിനിടെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധൻകർ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസർക്കാരിൽ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അവ മൂർച്ഛിച്ചതോടെ ധൻകർ പൊടുന്നനെ രാജി പ്രഖ്യാപിച്ചുവെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.