
1951 ലെ ജനപ്രാതിനിധ്യനിയമത്തിന്റെ വ്യവസ്ഥകൾക്കനുസൃതമായി ജൂൺ 19ന് രാവിലെ ഏഴ് മുതൽ വൈകിട്ട് 6.30 വരെ എക്സിറ്റ് പോൾ അഥവാ അതിന്റെ ഫലങ്ങൾ അച്ചടി മാർഗത്തിലോ, ഇലക്ട്രോണിക് മാധ്യമത്തിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിങ്ങിന്റെ അവസാന സമയത്തിന് മുമ്പുള്ള 48 മണിക്കൂർ കാലയളവിൽ, ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമത്തിൽ അഭിപ്രായ സർവേയും മറ്റ് സർവേ ഫലങ്ങളും ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും, വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷയോ, പിഴയോ, രണ്ടും കൂടിയ ശിക്ഷയോ ലഭിക്കുന്നതായിരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ യോഗം ചീഫ് ഇലക്ടറൽ ഓഫിസറുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം, മദ്യം, ലഹരി ഉൽപ്പന്നങ്ങൾ, ജനങ്ങളെ സ്വാധീനിക്കുന്നതിന് സൗജന്യമായി നൽകപ്പെടുന്ന മറ്റ് വസ്തുക്കൾ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഇലക്ഷൻ സീഷ്വർ മാനേജ്മെന്റ് സിസ്റ്റം (ഇഎസ്എംഎസ്) നടപ്പിലാക്കുന്നത് സംബന്ധിച്ച് യോഗം വിലയിരുത്തി.
ഇഎസ്എംഎസിന്റെ പ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പാക്കാൻ സംസ്ഥാനതലത്തിൽ നോഡൽ ഓഫിസർമാരെ നിയമിക്കാനും സംസ്ഥാനതല നോഡൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ജില്ലാതല നോഡൽ ഓഫിസർമാർക്ക് ചുമതല നൽകാനും ചീഫ് ഇലക്ടറൽ ഓഫിസർ നിർദ്ദേശം നൽകി. ജില്ലാ നോഡൽ ഓഫിസർമാർ മൊബൈൽ ആപ്ലിക്കേഷനിലൂടെ സീഷർ സംബന്ധിച്ചു ലഭ്യമായ വിവരങ്ങൾ നൽകേണ്ടതും സംസ്ഥാനതല നോഡൽ ഓഫിസർമാർ ഇവ നിരീക്ഷിക്കേണ്ടതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.
പൊലീസ്, എക്സൈസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സ്റ്റേറ്റ് ജിഎസ്ടി, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, പോസ്റ്റൽ സർവീസ് ഡിപ്പാർട്ട്മെന്റ്, ആർബിഐ‑റീജിയണൽ ഡയറക്ടർ, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി എന്നീ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.