5 February 2026, Thursday

ഒടുവിലെ വഴക്ക് വീട്ടിൽ പോകുന്നതിനെ ചൊല്ലി; 5 മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹം പല ഭാഗങ്ങളാക്കി നദിയിൽ തള്ളി

Janayugom Webdesk
ഹൈദരാബാദ്
August 25, 2025 4:11 pm

അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. മൃതദേഹം പല കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു.21 വയസ്സുള്ള സ്വാതിയാണ് കൊല്ലപ്പെട്ടത്. 27 വയസ്സുകാരനായ ഭർത്താവ് മഹേന്ദർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതിയുടെ ശരീരഭാഗങ്ങൾ അടങ്ങിയ ബാഗുമായി മഹേന്ദർ റെഡ്ഡി വീടിന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

മൃതദേഹത്തിന്‍റെ ഒരു ഭാഗം പ്രതി മുറിയിൽ സൂക്ഷിച്ചിരുന്നതായി ഡിസിപി പി വി പത്മജ പറഞ്ഞു. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്.
സ്വാതിയെ കാണാനില്ലെന്നാണ് മഹേന്ദർ റെഡ്ഡി സഹോദരിയെ വിളിച്ച് അറിയിച്ചത്. സംശയം തോന്നിയ സഹോദരി പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ചോദ്യംചെയ്തപ്പോൾ സ്വാതിയെ കാണാനില്ലെന്ന് ഭർത്താവ് ആവർത്തിച്ചു. എന്നാൽ നിരന്തരമായ ചോദ്യം ചെയ്യലിൽ ഭാര്യയെ കൊന്നതായി പ്രതി സമ്മതിച്ചതായി ഡിസിപി പത്മജ പറഞ്ഞു.

സ്വാതിയുടെ ശരീരഭാഗങ്ങൾ പ്രതി വെവ്വേറെ പ്ലാസ്റ്റിക് കവറുകളിലാക്കി മൂന്ന് തവണയായി മുസി നദിയിൽ എറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. മുറിയിൽ സൂക്ഷിച്ച ശരീര ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും നദിയിലെറിഞ്ഞത് കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയ ശരീരഭാഗങ്ങൾ ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബാക്കിയുള്ള ശരീര ഭാഗങ്ങൾക്കായി പൊലീസ് നദിയിൽ തിരച്ചിൽ നടത്തുകയാണ്.

തെലങ്കാനയിലെ വികാരാബാദ് സ്വദേശികളായ സ്വാതിയും മഹേന്ദർ റെഡ്ഡിയും അയൽക്കാരായിരുന്നു. 2024 ജനുവരിയിൽ ഹൈദരാബാദിലെ ആര്യസമാജിൽ വെച്ച് ഇരുവരും വിവാഹിതരായി. വിവാഹ ശേഷം ഇവർ ഹൈദരാബാദിലേക്ക് താമസം മാറ്റി. തുടക്കത്തിൽ സന്തോഷത്തോടെ ജീവിച്ചു. പിന്നീട് വഴക്കുകൾ പതിവായി. 2024 ഏപ്രിലിൽ യുവതി ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് വികാരാബാദിൽ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവർ ചർച്ച നടത്തി ഒത്തുതീർപ്പിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.