
അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക വീണ്ടെടുക്കല്‍ മന്ദഗതിയിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ (യുഎന്‍). പത്തില്‍ ഒമ്പത് വീടുകളിലും ഭക്ഷണം വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഉപജീവനത്തിനായി സാധനങ്ങള്‍ വില്‍ക്കാനും കടം വാങ്ങാനും ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും യുഎന്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും അഫ്ഗാന്‍ അഭയാര്‍ത്ഥികളെ തിരികെ അയയ്ക്കുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും മോശമായ പ്രതിസന്ധിയാണ് കൂട്ടത്തോടെയുള്ള തിരിച്ചുവരവെന്നും ഐക്യരാഷ്ട്രസഭ വികസന പരിപാടി (യുഎന്‍ഡിപി) യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശത്തുള്ള 10 അഫ്ഗാനികളില്‍ ഒരാള്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനാകുന്നുണ്ട്. 2023 മുതൽ 45 ലക്ഷത്തിലധികം പേര്‍ മടങ്ങിയെത്തി. ഇത് ജനസംഖ്യയില്‍ 10% വര്‍ധനവാണ് വരുത്തിയത്. ഇതിനുപുറമെ, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച എന്നിവ 8,000 വീടുകൾ നശിപ്പിക്കുകയും പൊതുസേവനങ്ങളെ തടസപ്പെടുത്തുകയും ചെയ്തു. 48,000‑ത്തിലധികം വീടുകളിൽ നടത്തിയ സര്‍വേയില്‍, തിരിച്ചെത്തിയവരിൽ പകുതിയിലധികം പേരും ചികിത്സയ്ക്കായി കരുതിവച്ചിരുന്ന പണമാണ് ഭക്ഷണം വാങ്ങാൻ ഉപയോഗിക്കുന്നത്. 45% പേർ വെള്ളത്തിനായി തുറന്ന നീരുറവകളെയോ സുരക്ഷിതമല്ലാത്ത കിണറുകളെയോ ആശ്രയിക്കുന്നതായും കണ്ടെത്തി. തിരിച്ചെത്തിയ അഫ്ഗാൻ കുടുംബങ്ങളിൽ ഏകദേശം 90% പേര്‍ക്കും കടബാധ്യതയുണ്ടെന്നും യുഎന്‍ഡിപി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
മടങ്ങിയെത്തുന്നവരിൽ തൊഴിലില്ലായ്മ 95 ശതമാനമാണ്. 30% കുട്ടികൾ സ്കൂള്‍ പഠനം ഉപേക്ഷിച്ച് തൊഴിലിനിറങ്ങുന്നു. തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ആറ് ശതമാനമായി കുറഞ്ഞു. ഇത് ആഗോളതലത്തിൽ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്. കൂടാതെ സഞ്ചാര നിയന്ത്രണങ്ങൾ കുടുംബങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ത്രീകൾക്ക് ജോലി, വിദ്യാഭ്യാസം അല്ലെങ്കിൽ ആരോഗ്യ സംരക്ഷണം എന്നിവ നിഷേധിക്കുന്നു. ചില ജില്ലകളിലെ മടങ്ങിയെത്തിയ കുടുംബങ്ങളിൽ 26% വരെ സ്ത്രീകൾ നേതൃത്വം നൽകുന്ന കുടുംബങ്ങളാണ് ഭക്ഷ്യ അരക്ഷിതാവസ്ഥയ ഏറ്റവും കൂടുതൽ നേരിടുന്നത്. കൂടുതൽ വിഭവങ്ങൾ അനുവദിക്കണമെന്നും വനിതാ ജീവനക്കാർക്കുള്ള നിയന്ത്രണങ്ങൾ നീക്കാനും താലിബാൻ അധികൃതരോട് യുഎൻഡിപി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.